കൊച്ചി• തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെയും കുടുംബത്തെയും പിന്തുടർന്നതു കൊച്ചിയിലെ ഗുണ്ടാസംഘമാണെന്ന വിവരം കേരള പൊലീസിന്റെ സ്പെഷൽ ബ്രാഞ്ച് എൻഐഎക്കു കൈമാറി.
കോടതിയിൽ കീഴടങ്ങാൻ ഒരുങ്ങിയ സ്വപ്ന സ്വർണക്കടത്തു സംഘത്തിന്റെ നിർദേശപ്രകാരമാണു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ യുഎപിഎ ചുമത്തിയതോടെയാണു സംസ്ഥാനം വിടാൻ നിർദേശം ലഭിച്ചത്. ഇതിനിടയിലാണു സ്വപ്ന കുടുംബത്തോടൊപ്പം സഞ്ചരിച്ച വാഹനത്തെ അജ്ഞാതർ പിന്തുടർന്നത്.
ആരുടെ നിർദേശ പ്രകാരമാണിതെന്നു കണ്ടെത്തേണ്ടത് അന്വേഷണത്തിൽ നിർണായകമാണ്. സ്വപ്ന, കൂട്ടുപ്രതി സന്ദീപ് നായർ എന്നിവരെ സുരക്ഷിതരായി കേരളം വിടാൻ സഹായിക്കാനാണോ സ്വപ്ന മനസ്സുമാറി വീണ്ടും കീഴടങ്ങാൻ ഒരുങ്ങിയാൽ അപായപ്പെടുത്താനാണോ അജ്ഞാത സംഘം പിന്തുടർന്നതെന്നു വ്യക്തമല്ല.