തിരുവനന്തപുരം : ദൈവത്തോട് മനസ്സിന് ഭക്തിയും അടുപ്പവും വന്ന് കഴിഞ്ഞാൽ ഞാനെന്നും ദൈവമെന്നും രണ്ടില്ല. ദൈവം മാത്രമേയുള്ളൂ. ഞാൻ ദൈവത്തിന്റെ ഭാഗമാണ് എന്ന ചിന്തവരും, ഇതാണ് ജീവിതത്തിന്റെ അന്തിമ ലക്ഷ്യമായി വന്നുചേരേണ്ടതെന്ന് ശാന്തിഗിരി ആശ്രമം ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി. തിരുവനന്തപുരത്ത് മെലോഡിയ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ക്രിസ്തുമസ് ഈവനിംഗും ജീവകാരുണ്യ സഹായ വിതരണവും ചടങ്ങിൽ ക്രിസ്തുമസ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു സ്വാമി. ക്രിസ്തുദേവന്റെ ആശയത്തെ സ്വന്തം ജീവിതത്തിൽ പകർത്തി മറ്റുള്ളവർക്ക് മാതൃകയായ വ്യക്തിയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് സ്വാമി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മകൾ നൽകുന്ന ഊർജ്ജം മനുഷ്യസ്നേഹത്തിന്റെ സന്ദേശ വാഹകരാകാൻ നമുക്ക് തുണയാകട്ടെ എന്ന് സ്വാമി ആശംസിച്ചു. ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പി മുഖ്യപ്രഭാഷണം നടത്തി. ഗായകൻ രവിശങ്കർ, സെറീന ഡിസൈൻ ബോട്ടിക് സ്ഥാപക ഷീല ജെയിംസ്, എസ്.പി. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.പി. സുബ്രഹ്മണ്യം എന്നിവർ ആശംസയർപ്പിച്ചു.