വി.എം.സുരേഷ് കുമാർ
വടകര : തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ച് വ്യക്തവും കൃത്യവുമായ വിവരം യഥാസമയം പുറത്തു വിടാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് യുഡിഎഫ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
ജൂലായ് 27 ന് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ 17 പേരുടെ രോഗ സ്ഥിരീകരണം ഉണ്ടായെങ്കിലും ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചോ എന്നതില്‍ വ്യക്തതയില്ല. അതിനിടയിലാണ് ഇന്നലെ ഒമ്പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത വരുന്നത്. ഇതോടെ ജനങ്ങള്‍ ആശങ്കയില്‍ പെട്ടിരിക്കുകയാണ്.
നേരത്തെ പുറത്തുവിട്ട പതിനേഴുപേരില്‍ ഉൾപ്പെട്ടവരാണോ അതോ പുതിയ ഒമ്പത് പേരാണോ എന്നത് അവ്യക്തമാണ്.
പരിശോധനാ ഫലം സമയനിഷ്ഠയോടെ ക്രോഡീകരിച്ച് പുറത്തു വിടുന്നതില്‍ ബന്ധെപ്പട്ട അധികാരികളുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടാവുന്നത്. മാത്രവുമല്ല പഞ്ചായത്തില്‍ കോവിഡ് കേസ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡിന്റെ ചുമതല ഉണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തക വിരമിച്ച ശേഷം പുതിയ ആള്‍ ചാര്‍ജെടുത്തിട്ടില്ല. നിലവില്‍ ആറ് ആരോഗ്യ ജീവനക്കാരുടെ ഒഴിവ് തിരുവള്ളൂര്‍ സിഎച്ച്‌സിയില്‍ ഉണ്ട്. വളരെ ഗൗരവകരമായ സാഹചര്യത്തെ പോലും ലാഘവത്തോെടെയാണ് പഞ്ചായത്ത് ഭരണ നേതൃത്വവും ആരോഗ്യ വകുപ്പും കെകാര്യം ചെയ്യുന്നതെന്നു യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ ആര്‍.രാമകൃഷ്ണന്‍, കണ്‍വീനര്‍
എഫ്.എം.മുനീര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.