KeralaLatest

സ്വർണ്ണക്കടത്ത് കേസ് അന്വേഷണം വഴിതെറ്റിക്കാൻ സി.പി.എം ശ്രമം: കെ.സുരേന്ദ്രൻ

“Manju”

നയതന്ത്ര ബാഗേജ് എന്ന വാദം ആവർത്തിച്ച് ഉന്നയിക്കുന്നത് വഴി സ്വർണക്കടത്ത് കേസ് അന്വേഷണം വഴിതെറ്റിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിലെ മുഖ്യപ്രതികളുടെ വാദം തന്നെയാണ് തോമസ് ഐസക് അടക്കമുള്ളവർ ഉന്നയിക്കുന്നത്. എൻഐഎയുടെ വാർത്താക്കുറിപ്പ് ഉയർത്തിക്കാട്ടുന്നവർ അന്വേഷണ ഏജൻസി കോടതിയിൽ കൊടുത്ത റിപ്പോർട്ട് മറച്ചു പിടിക്കുകയാണ്. ഭരണതലപ്പത്തുള്ളവരുടെ അടുപ്പക്കാരെ രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിലൂടെ പുറത്ത് വരുന്നത്. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എന്താണ് വെപ്രാളം ? രാജ്യ വിരുദ്ധ പ്രവർത്തിയുടെ പങ്ക് പറ്റിയവരിലേക്കുള്ള അന്വേഷണ ഏജൻസിയുടെ പോക്ക് താക്കോൽ സ്ഥാനക്കാരിലെത്തുമെന്ന ആശങ്കയാണോ ഇത്തരം വാദങ്ങൾക്ക് പ്രചോദനം ? സ്വർണ്ണക്കടത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്വം യു.എ.ഇയുടെ തലയിലിടാനുള്ള സി പി എം ശ്രമം ആരെ രക്ഷിക്കാനാണ് ? നയതന്ത്ര ഉദ്യോഗസ്ഥരെ ചട്ടവിരുദ്ധമായി പിടിച്ചു വയ്ക്കണമായിരുന്നു എന്ന് ആവശ്യപ്പെടുന്നവരുടെ ലക്ഷ്യം യു.എ.ഇയുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം ഇല്ലാതാക്കലാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ആരോപിച്ചു.
നയതന്ത്ര ബാഗേജ് എന്നത് രണ്ട് രാജ്യങ്ങൾ തമ്മിൽ ഔദ്യോഗികമായി നടക്കുന്ന ഇടപാടാണ്. ഫൈസൽ ഫരീദെന്ന കള്ളക്കടത്തുകാരൻ അയച്ചത് നയതന്ത്ര ബാഗേജാണെന്ന് സ്ഥാപിക്കുന്നത് യുഎഇ യെ അപമാനിക്കലാണ്. നയതന്ത്ര ബാഗേജാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വർണ്ണക്കടത്ത് നടത്തിയതെന്ന് എൻ.ഐ.എ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. വിയന്ന കൺവൻഷൻ പ്രകാരം നയതന്ത്ര ബാഗേജിൻ്റെ നിർവചനം എന്തെന്ന് തോമസ് ഐസക് വായിച്ചു പഠിക്കണം.
വി.മുരളീധരനെതിരെ വായിൽ തോന്നിയത് പറയുന്ന കൊടിയേരി ആദ്യം കെ.ടി ജലീലിൻ്റെ ഇടപാടുകൾ പരിശോധിക്കണം. രാജ്യത്തെ ചട്ടങ്ങൾ മറികടന്ന് വിദേശരാജ്യവുമായി കൊടുക്കൽ വാങ്ങലുകൾ നടത്തിയ ജലീലിൻ്റെ രാജിയാണ് പാർട്ടി സെക്രട്ടറി ആവശ്യപ്പെടേണ്ടത്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രോട്ടോക്കോൾ ബുക്കിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ജലീൽ പാലിച്ചിട്ടുണ്ടോയെന്ന് ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുന്നു. രാജ്യത്തെ ഒറ്റുകൊടുത്തവർക്ക് സ്വന്തം ഓഫീസ് താവളമാക്കാൻ അനുവദിച്ച മുഖ്യമന്ത്രിയോട് രാജിവെക്കാൻ ഉപദേശിക്കുകയാണ് കോടിയേരി ചെയ്യേണ്ടതെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.

Related Articles

Back to top button