കൊല്ലത്ത് മറ്റൊരു യുവതി കൂടി തൂങ്ങിമരിച്ചു; ഭര്‍തൃപീഡനമെന്ന് പരാതി
കൊല്ലം: കൊല്ലം ജില്ലയിൽ മറ്റൊരു യുവതിയെക്കൂടി വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഈ സംഭവത്തിലും ഭര്‍തൃപീഡനമെന്നാണ് പരാതി. പരവൂർ ചിറക്കരത്താഴം സ്വദേശി വിജിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിൽനിന്നു പീഡനമെന്ന പരാതി നിലനിൽക്കെ യുവതിയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പുത്തൻകുളത്തിന് സമീപം ചിറക്കരത്താഴം വിഷ്ണുഭവനിൽ റീനയുടെ മകൾ വിജിതയെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 30 വയസായിരുന്നു. ഒരു മാസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീട്ടിലായിരുന്നു ആത്മഹത്യ. കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവമെന്ന് കരുതുന്നു. ഭർത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു.
ഗ്യാസ് സിലിൻഡർ കൊണ്ട് കുളിമുറിയുടെ കതകു തകർത്ത് രതീഷ് തന്നെ വിജിതയെ പുറത്തെടുത്തുവെന്നാണ് ഈ സമയം അവിടെ ഉണ്ടായിരുന്ന ബന്ധുക്കളോട് രതീഷ് പറഞ്ഞത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രതീഷ് ഒളിവിലാണ്. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട് പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, വനിത എസ്.ഐ. സരിത, എ.എസ്.ഐ. ഹരി സോമൻ എന്നിവർ വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് വിജിതയുടെ അമ്മയുടെ മൊഴിയെടുത്തു. അസ്വാഭാവികമരണത്തിനാണ് കേസെടുത്തിട്ടുള്ളത്.