ഷൈലേഷ്കുമാർ.കൻമനം
കൊച്ചി: കേരളം വീണ്ടും തങ്ങളുടെ തൊഴിൽ താവളമാക്കാൻ ഭായിമാർ കൂട്ടം കൂട്ടമായി സംസ്ഥാനത്തെത്തുന്നു. ഓണത്തിരക്കിനിടെ തൊഴിൽ -ആരോഗ്യവകുപ്പുകളുടെ പരിശോധന നിലച്ചതോടെയാണ് ഉത്തരേന്ത്യൻ തൊഴിലാളികൾ സംസ്ഥാത്ത് വീണ്ടും നിരനിരയായി എത്തിത്തുടങ്ങിയത്. കൊവിഡ് വ്യാപനം അതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തെ ഒരു തൊഴിൽ ഹബ്ബായിക്കണ്ട് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ക്രമാതീതമായ കടന്നു വരവ് പൊതുജനങ്ങളെ ഏറെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഇവരുടെ സുരക്ഷ മുൻകരുതലില്ലാത്ത ജീവിത രീതി ഗുരുതരമായ രോഗവ്യാപന സാഹചര്യമൊരുക്കുമെന്നത് ആരോഗ്യ വകുപ്പിനും ഒരു തലവേദനയായി തീർന്നിരിക്കുകയാണ്.
ലോക് ഡൗണിന് മുമ്പും, ലോക് ഡൗൺ കാലത്തും സ്വന്തം നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളാണ് ഇപ്പോൾ വീണ്ടും തിരിച്ചെത്തുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ വകുപ്പു ജീവനക്കാർ ഓണത്തിരക്കിനിടെ രോഗ നിരക്കു കൂടിയതിനെ തുടർന്ന് തങ്ങളുടെ ഡ്യൂട്ടി ആശുപത്രികളിലേക്കും, മറ്റു തന്ത്രപ്രധാന മേഖലകളിലേക്കും മാറ്റി. ഇതോടെ സ്ക്രീനിംഗ് ടെസ്റ്റും , സ്കാനിംഗുമെല്ലാം നാമമാത്രയായി. ഇത് അന്യ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ കോവിഡ് നിയന്ത്രണ സംവിധാനങ്ങളെ അട്ടിമറിക്കുമെന്നാണ് വിലയിരുത്തുന്നത്.
കേരളത്തിൽ ഹോട്ടൽ, കശുവണ്ടി ഫാക്ടറികൾ, കൺസ്ട്രക്ഷൻ മേഖലകൾ ഫുഡ് ഫാക്ടറികൾ, വസ്ത്ര നിർമ്മാണശാലകൾ തുടങ്ങിയ മേഖലകളിലാണ് ഭായിമാരുടെ സാന്നിധ്യം ഏറെയുള്ളത്. എന്നാലിപ്പോൾ സകലമാന രംഗങ്ങളിലും ഇവരുടെ സാന്നിധ്യം അനിവാര്യമാണെന്ന അവസ്ഥയിലൂടെയാണ് സംസ്ഥാനം ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. കുറഞ്ഞ കൂലിയും, കൂടുതൽ വേഗതയുമാണ് ഇവരെ തൊഴിൽ രംഗത്ത് രാജാക്കമാരായി പിടിച്ചു നിർത്തുന്നത്. അതിനാൽ ഇവരെ പാടെ തിരസ്കരിക്കാൻ സംസ്ഥാന സർക്കാറിനും, തൊഴിലുടമകൾക്കും സാധിക്കുകയുമില്ല. വിവിധ ഏജൻ്റുമാർ വഴിയാണ് ഭായിമാർ കേരളത്തിലെത്തുന്നത്. ഒരു തൊഴിലാളിയെ സംസ്ഥാനത്തെത്തുമ്പോൾ ആ തൊഴിളിയിൽ ഏജൻ്റ് പാലിക്കേണ്ട തൊഴിൽ നിയമങ്ങളും, ജഗ്രത സുരക്ഷാ കാര്യങ്ങളും പാലിക്കപ്പെടുന്നില്ല എന്നതും മറ്റൊരു വസ്തുതയാണ്. ഇതിനു പുറമെ ഏജന്റുമാരുടെ കണ്ണുവെട്ടിച്ച് നാഷണൽ പെർമിറ്റ് ലോറികളിലും മറ്റും ഒളിച്ചു വരുന്ന അന്യസംസ്ഥാന തൊഴിലാളികളും കേരളത്തിന്റെ ഉറക്കം കെടുത്തുക തന്നെ ചെയ്യുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ മുഖേന ഈയിടെ നടന്ന കെടും ക്രൂരമായ കൊലപാതകങ്ങൾ സംസ്ഥാനം ഏറെ ഞെട്ടലോടെയാണ് നോക്കിക്കണ്ടത്.
ഇതൊക്കെയാണെങ്കിലും അന്യസംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തെത്തുന്നതിന് വിലക്കേർപ്പെടുത്തത് അപ്രായോഗികമാണ്. പകരം ഇവരെ കൊണ്ട് വരുന്ന ഏജന്റുമാരിൽ ഇവരുടെ പൂർണ്ണ ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കണം എന്നതാണ് ഒരു സാമാന്യ പരിഹാരം. അതിനായി ജില്ലാ ഭരണകൂടങ്ങൾ കർശന നിയമ, നിയന്ത്രണ, നിർദ്ദേശങ്ങളുമായി ഏജന്റുമാരെ തന്നെ ലക്ഷ്യം വെയ്ക്കണം എന്നാണ് തൊഴിൽ അധികൃതരുടെ പൊതുവായ വീക്ഷണം.