വാഷിങ്ടണ്‍: ഇസ്രയേല്‍– ഹമാസ് യുദ്ധത്തില്‍ 11 അമേരിക്കൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
ഹമാസ് ആക്രമണത്തിലാണ് യുഎസ് പൗരന്മാര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തെ ബൈഡൻ ശക്തമായി അപലപിച്ചു. അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ബൈഡൻ പറഞ്ഞു.
ഇസ്രയേലിന് കൂടുതല്‍ സൈനിക പിന്തുണ നല്‍കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനവാഹിനി കപ്പലടക്കം നിരവധി യുദ്ധക്കപ്പലുകള്‍ അമേരിക്ക അയച്ചു. ഹിസ്ബുള്ളയെയും മറ്റ് ഇറാനിയൻ പിന്തുണയുള്ള ഗ്രൂപ്പുകളെയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക അറിയിച്ചു. ഈ സംഘങ്ങള്‍ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയുക ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധകപ്പലുകള്‍ ഈ മേഖലയിലേക്ക് മാറ്റാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുഎസ് ഇസ്രയേലിന് സഹായിക്കുന്നതിനായി സൈന്യത്തെ അയക്കുമോ എന്നത് യുഎസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം യുദ്ധോപകരണങ്ങള്‍ അമേരിക്ക ഇസ്രയേലിലേക്ക് അയക്കുന്നത് വേഗത്തിലാക്കിയിട്ടുണ്ട്. യഇസ്രയേലിനെയും യുക്രൈനെയും പിന്തുണയ്ക്കുകയും അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കുകയും യുഎസിന്റെ ലക്ഷ്യമാണെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികള്‍ക്കും 700 ഗാസ നിവാസികളുമാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഗാസയില്‍ വെള്ളവും വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിനു പിന്നാലെ ഗാസയില്‍ സമ്ബൂര്‍ണ ഉപരോധവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.മുന്നറിയിപ്പില്ലാതെ ക്യാമ്ബുകളിലേക്ക് വ്യോമാക്രമണം നടത്തിയാല്‍ ബന്ദികളെ വധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി.ലബനൻ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ തുടരുകയാണ്.