KeralaKollamLatest

റംസി വിവാഹത്തെപ്പറ്റി പറയുമ്പോൾ ഹാരീസ് ഒഴിഞ്ഞുമാറി

“Manju”

കൊല്ലം : ഇരവിപുരം വാഴക്കുട്ടത്തിൽ ചിറവിള പുത്തൻ വീട്ടിൽ റഹീമിന്റെ മകൾ റംസി(24)യുടെ മരണവുമായി ബന്ധപ്പെട്ടാണ് പള്ളിമുക്ക് ഇക്ബാൽ നഗർ 155 ഹാരീസ് മൻസിലിൽ ഹാരീസി(26)നെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: റംസിയും ഹാരീസും പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയ ബന്ധം ഇരുവീട്ടുകാരും അറിയുകയും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവയ്ക്കുകയുമായിരുന്നു. ഹാരീസിനു ജോലി ലഭിക്കുന്ന മുറയ്ക്കു വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരുകുടുംബവും. ഒന്നരവർഷം മുൻപു ധാരണപ്രകാരം വളയിടൽ ചടങ്ങു നടത്തി. ഇതിനിടെ ഹാരീസിന്റെ ബിസിനസ് ആവശ്യത്തിനു പലപ്പോഴായി ആഭരണവും പണവും നൽകി റംസിയുടെ വീട്ടുകാർ സഹായിച്ചു. പിന്നീടു വിവാഹത്തെപ്പറ്റി പറയുമ്പോൾ ഹാരീസ് ഒഴിവുകഴിവുകൾ പറഞ്ഞിരുന്നു. ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നു.

ഹാരീസിനു മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നു എന്ന് റംസിയുടെ മാതാപിതാക്കൾ പറഞ്ഞു. ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിയിലായിരുന്നു റംസി. ഇതു സംബന്ധിച്ചു റംസിയും ഹാരീസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതിന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ ഹാരീസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടർന്നായിരുന്നു മരണം. കൊട്ടിയം ഇൻസ്പെക്ടർ കെ.ദിലീഷ്, എസ്ഐ അമൽ എന്നിവരുടെ നേതൃത്വത്തിലാണ് ഹാരീസിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ, സെക്രട്ടറി ഗിരിജകുമാരി എന്നിവർ റംസിയുടെ വീട്ടിലെത്തി പരാതികൾ കേട്ടു. കേസെടുക്കാൻ നിർദേശം നൽകുകയും ചെയ്തു.

Related Articles

Back to top button