ബിന്ദുലാൽ തൃശൂർ
അഷ്ടമിരോഹിണി ദിവസമായ സെപ്റ്റംബർ 10 മുതൽ ഗുരുവായൂർ ക്ഷേത്രത്തിലെ ഭക്തർക്ക് പരിമിതമായ തോതിൽ നിവേദ്യങ്ങൾ നൽകാൻ തീരുമാനമായി.
കോവിഡ് രോഗവ്യാപന സാഹചര്യത്തിൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന നിവേദ്യ കൗണ്ടറാണ് തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
പാൽപ്പായസം, നെയ് പായസം, അപ്പം, അട, വെണ്ണ, പഴം പഞ്ചസാര, അവിൽ, ആടിയ എണ്ണ തുടങ്ങിയവ സീൽ ചെയ്ത് നൽകാനും തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നീ വഴിപാടുകൾ നടത്താനും ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
അഷ്ടമിരോഹിണി ദിനത്തിൽ 10000 അപ്പം, 200 ലിറ്റർ പാൽപായസം, 150 ലിറ്റർ നെയ്പായസം, 100 അട തുടങ്ങിയവയും തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യാനുസരണവും ഭക്തർക്ക് നിവേദ്യങ്ങൾ ശീട്ടാക്കാം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈൻ വെർച്വൽ ക്യൂ വഴിയാണ് ക്ഷേത്രദർശനം.
ശ്രീകോവിലിൽ നെയ് വിളക്ക് വഴിപാട് പ്രകാരം വരുന്ന ഭക്തരെ ക്യൂ കോംപ്ലക്‌സിലെ പ്രത്യേക വരി വഴി നേരെ കിഴക്കേ ഗോപുരത്തിലൂടെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ച് ദർശനം കഴിയുമ്പോൾ അർഹതപ്പെട്ട നിവേദ്യ കിറ്റ് നൽകുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ബ്രീജാകുമാരി അറിയിച്ചു.