IndiaKeralaLatest

തദ്ദേശ തിരഞ്ഞെടുപ്പ് ചര്‍ച്ചക്കായി 18ന് സര്‍വകക്ഷി യോഗം വിളിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍

“Manju”

സിന്ധുമോള്‍ ആര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസംഭരണ തിരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഈമാസം 18നാണ് യോഗം ചേരുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച്‌ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ സര്‍വകക്ഷിയോഗം വിളിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുപോവുകയാണ്.
സംവരണവാര്‍ഡുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് ഈമാസം 28 മുതല്‍ ഒക്ടോബര്‍ 5 വരെയാണ്. ഇതിന്റെ പ്രാരംഭനടപടികളാരംഭിച്ചു. വനിതാ സംവരണ, പിന്നാക്കസംവരണ വാര്‍ഡുകളാണ് നറുക്കെടുപ്പിലൂടെ തീരുമാനിക്കുക. ഇതുള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ 18 ന് ചേരുന്ന സര്‍വകക്ഷിയോഗം പരിഗണിക്കും. കൊവിഡ് മാനദണ്ഡം പാലിച്ച്‌ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ വിശദാംശങ്ങളും യോഗം ചര്‍ച്ചചെയ്യും. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിതരഞ്ഞെടുപ്പ് നവംബര്‍ 11 നകം നടത്തണമെന്നും എപ്പോള്‍, എങ്ങനെ നടത്തണമെന്ന കാര്യം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചും വസ്തുതകളുടെ സമഗ്രപരിശോധന നടത്തിയും തീരുമാനമെടുക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
അതേസമയം, കൊവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തുന്നതിനോട് പ്രതിപക്ഷ കക്ഷികള്‍ക്ക് യോജിപ്പില്ല. കമ്മീഷന്റെ തീരുമാനം വിലയിരുത്തിയ ശേഷമാവും പ്രതിപക്ഷ പാര്‍ട്ടികള്‍ ഔദ്യോഗികനിലപാട് സ്വീകരിക്കുക. നവംബറില്‍ പുതിയ തദ്ദേശഭരണ സമിതികള്‍ സ്ഥാനമേറ്റെടുക്കുംവിധമാണ് തിരഞ്ഞെടുപ്പ് ക്രമീകരിക്കേണ്ടത്. ആരോഗ്യവകുപ്പുമായും ഡോക്ടര്‍മാരുമായും കമ്മീഷന്‍ ആശയവിനിമയം നടത്തിയിരുന്നു. കര്‍ശന ആരോഗ്യസുരക്ഷ പാലിച്ചുകൊണ്ടും പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണംകൊണ്ടുവന്നും തിരഞ്ഞെടുപ്പാവാമെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധര്‍ മുന്നോട്ടുവച്ചത്.

Related Articles

Back to top button