സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ മുൻ പെൺസുഹൃത്തും നടിയുമായ റിയ ചക്രവർത്തിക്ക് ജാമ്യമില്ല. റിയയുടെ ജാമ്യാപേക്ഷ മുംബൈ പ്രത്യേക സെഷൻസ് കോടതി തള്ളി. സഹോദരൻ ഷൊവിക് ചക്രവർത്തിക്കും ജാമ്യം നിഷേധിച്ചു.
കേസിൽ റിയ ചക്രവർത്തിയെയും സഹോദരൻ ഷൊവിക് ചക്രവർത്തിയെയും മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷകളും തള്ളി. ഇതിന് പിന്നാലെയാണ് റിയയും സഹോദരനും മുംബൈ പ്രത്യേക സെഷൻസ് കോടതിയെ സമീപിച്ചത്.
കുറ്റം സമ്മതിക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണസംഘം സമ്മർദ്ദം ചെലുത്തിയെന്ന് റിയ ചക്രവർത്തി കോടതിയിൽ വാദിച്ചു. പുരുഷ ഉദ്യോഗസ്ഥർ മാത്രമാണ് ചോദ്യം ചെയ്യൽ സംഘത്തിലുണ്ടായിരുന്നതെന്നും കുറ്റപ്പെടുത്തി. പ്രോസിക്യൂഷന്റെയും കൂടി വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷകളിൽ സെഷൻസ് കോടതി വിധി പറഞ്ഞത്. അതേസമയം, ബോളിവുഡ് കേന്ദ്രീകരിച്ച് ലഹരിസംഘങ്ങൾ പണമുണ്ടാക്കുന്നുവെന്ന മൊഴികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും.