വധശ്രമക്കേസിൽ ഒളിവിലായിരുന്ന മൂന്നുപേർ പിടിയിൽ
എസ് സേതുനാഥ്
കാട്ടാക്കട: പൂവച്ചല്‍ പന്നിയോട് കഴിഞ്ഞവര്‍ഷം ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ക്ഷേത്രഉൽസവത്തിനിടെ ചീട്ടുകളിസ്ഥലത്ത് വഴക്കുണ്ടാക്കി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികളെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.
വിളവൂർക്കൽ ശാന്തംമൂല സോഫിൻ നിവാസിൽ സോഫിൻ (27), ഒറ്റശേഖരമംഗലം കൃഷ്ണവിലാസത്തിൽ അഭിജിത്ത് (കുട്ടു -26), മേപ്പൂക്കട മൈലോട് ദീപു ഭവനിൽ ദീപു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
2019ൽ പന്നിയോട് ഇന്ദിര നഗർ കിഴക്കുംകര തടത്തരികത്ത് വീട്ടിൽ അംബി എന്ന സുരേഷ് കുമാറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചെന്നൊണ് കേസ്.
ചീട്ടുകളി സ്ഥലത്തുണ്ടായ വഴക്കിന് പ്രതികാരം ചോദിക്കാൻ പന്നിയോടുള്ള ക്ഷേത്രത്തിലെത്തിയ പ്രതികളുടെ സുഹൃത്തുക്കളെ സുരേഷ്കുമാർ വിലക്കിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിലുൾപ്പെട്ട ജതീഷ്, സന്തോഷ്, ജതീന്ദ്രൻ, കള്ളിക്കാട് സ്വദേശി വിഷ്ണു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ സോഫിൻ കാട്ടാക്കട അമ്പലത്തിൻകാല അശോകൻ വധക്കേസുൾപ്പെടെ പ്രതിയാണ്.
നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഇൻസ്പെക്ടർ ഡി. ബിജുകുമാർ, മലയിൻകീഴ് ഇൻസ്പെക്ടർ അനിൽകുമാർ, കാട്ടാക്കട എസ്.ഐ നിജാം. എ.എസ്.ഐമാരായ ജയകുമാർ, സാജു, രാജശേഖരൻ, സി.പി.ഒമാരായ വിജു, ജിജു, ബിജു, അനിൽകുമാർ, ഉഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.