സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നു ; വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടാന്‍ സാധ്യത; ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍
സിന്ധുമോൾ. ആർ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍. നിലവില്‍ പരിശോധനകളുടെ എണ്ണം കുറയുന്നതിനാല്‍ വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കാന്‍ സാധിയുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു. അതിനാല്‍ ദിനംപ്രതിയുള്ള പരിശോധനകള്‍ ഒരു ലക്ഷം വരെയെങ്കിലും ഉയര്‍ത്തണമെന്നാണാവശ്യപ്പെട്ടു.
സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിച്ചു വരുകയാണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് പരിശോധകളുടെ എണ്ണം 80,000ത്തില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത് ഈ മാസം ഏഴാം തിയതിയാണ്. 73,819 പേരെയാണ് അന്ന് പരിശോധിച്ചത്. ഇതില്‍ രോഗവ്യാപന നിരക്കും കൂടുതലായിരുന്നു. 10,000 മുകളില്‍ പേര്‍ക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. 100 പേരെ പരിശോധിക്കുമ്പോള്‍ എത്ര പേര്‍ക്ക് പോസിറ്റീവ് ആകുന്നുവെന്ന് കണക്കാക്കുന്ന ടെസ്റ്റില്‍ പോസിറ്റിവിറ്റി നിരക്ക് കേരളത്തില്‍ 10ന് മുകളിലാണെന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശങ്കയ്ക്ക് ഇടയാക്കുന്നു. അതിനാല്‍ തന്നെ നിലവിലെ സാഹചര്യത്തില്‍ കോവിഡ് പരിശോധന കൂട്ടിയാല്‍ രോഗികളുടെ എണ്ണവും കൂടുമെന്ന് വ്യക്തമാണ്.
സംസ്ഥാനത്ത് ഇന്നലെ 7789 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 50,154 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇന്നലെ വരെ ആകെ 37,76,892 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.