ക്ഷേത്രങ്ങളുടെ അറ്റക്കുറ്റപ്പണികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി ദേവസ്വം ബോര്‍ഡ്
സിന്ധുമോൾ. ആർ
തിരുവല്ല :സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ അറ്റക്കുറ്റപ്പണികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ശ്രീകോവില്‍,തിടപ്പള്ളി എന്നിവ ചോര്‍ന്നൊലിക്കുന്നുണ്ടെങ്കില്‍ അവയുമായി ബന്ധപ്പെട്ട് ഫയല്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് മരാമത്ത് വകുപ്പിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ശ്രീകോവില്‍,തിടപ്പളളി എന്നിവയുടെ അറ്റക്കുറ്റപ്പണിക്ക് മാത്രമായിരിക്കും തുക അനുവദിക്കുന്നത്.
ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പുനര്‍നിര്‍മാണത്തിനും പണം അനവവദിക്കാത്തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നിര്‍മാണത്തിന് ആവശ്യമായ തുകയുടെ 50 ശതമാനം ഉപദേശക സമിതി വഹിക്കണം. ഈ തുക ഉപയോഗിച്ച് ആദ്യം നിര്‍മാണം തുടങ്ങനാണ് നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്. ശ്രീകോവില്‍,തിടപ്പള്ളി എന്നിവയ്ക്ക് അത്യാവശ്യ പണികള്‍ ഉണ്ടെങ്കില്‍ മാത്രം തുക അനുവദിക്കും.
അതേ സമയം സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നിത്യ നിദാന ചെലവുകള്‍ക്ക് അനുവദിക്കുന്ന തുകയിലും കുറവ് വരുത്തി. പൂജാ സാധനങ്ങള്‍ക്ക് സബ് ഗ്രൂപ്പ് ഓഫീസുകളില്‍ നിന്ന് തുക അനുവദിക്കുമെന്നാണ് രേഖയിലുള്ളത്. എന്നാല്‍ എണ്ണയോ മറ്റോ തീരുമ്പോള്‍ ഭക്തര്‍ ആരെങ്കിലും വാങ്ങിക്കൊടുക്കുകയാണ് പൊതുവേ കാണുന്നത്. ഭക്തരുടെ സഹായമില്ലെങ്കില്‍ ചെറുക്ഷേത്രങ്ങളില്‍ അന്തിത്തിരി കത്താതെ വരുന്ന അവസ്ഥയാണ് ഉണ്ടാകുന്നെതെന്ന് ഭക്തജന സംഘടനകള്‍ പറയുന്നു. അതേ സമയം നിത്യനിദാന ചെലവുകള്‍ക്ക് അനുവദിക്കുന്ന തുക എങ്ങോട്ട് പോകുന്നു എന്ന് കാര്യത്തില്‍ വ്യക്തതയില്ല. ദേവസ്വം ബോര്‍ഡിന്റെ പണവിനിയോഗത്തിന്റെ കാര്യത്തില്‍ സുതാര്യത ഉറപ്പാക്കണമെന്ന പല ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല.