കോവിഡിന്റെ പേരിലും തട്ടിപ്പ് , 9.5 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് 22,500 രൂപ തട്ടിയെടുത്തു
സിന്ധുമോൾ. ആർ
തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്കായി 9.5 ലക്ഷം രൂപയും കോവിഡ് കിറ്റും സൗജന്യമായി നല്‍കാമെന്നു കബളിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 22,500 രൂപ തട്ടിയെടുത്തു. യുകെയില്‍ നിന്നുള്ള സിസ്റ്റര്‍ വിക്ടോറിയ മാര്‍ഗരറ്റ് എന്ന പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. ഒരു മാസം മുന്‍പാണ് തിരുവനന്തപുരം സ്വദേശിക്ക് ഫേസ്ബുക്കില്‍ മാര്‍ഗരറ്റിന്റെ ഫ്രണ്ട് റിക്വസ്റ്റ് എത്തിയത്. ആത്മീയകാര്യങ്ങളില്‍ തല്‍പ്പരനായായിരുന്നതിനാല്‍ പ്രാര്‍ഥനയും ബൈബിള്‍ വചനങ്ങളും പരസ്പരം കൈമാറി. തുടര്‍ന്ന് ബന്ധം ദൃഢമായതോടെ ഇരുവരും വാട്സ്‌ആപ് നമ്പര്‍ കൈമാറി.
യുകെയില്‍ തനിക്കറിയാവുന്ന ഒരു ബിഷപ് കോവിഡ് ബാധിത മേഖലകളില്‍ സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹവുമായി ബന്ധപ്പെടുത്താമെന്ന് അവര്‍ അറിയിച്ചു. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ സഹായവസ്തുക്കള്‍ അടങ്ങിയ കോവിഡ് കിറ്റ് ബിഷപ് അയയ്ക്കുമെന്നും പറഞ്ഞു. നാട്ടില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കാനായി 10,000 പൗണ്ട് (9.5 ലക്ഷം രൂപ) ഒപ്പം അയ്ക്കുമെന്നും അറിയിച്ചു.
ഡല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസില്‍ നിന്നെന്നു പറഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വിളിച്ചു. ക്ലിയറന്‍സിയായി 22,500 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം അക്കൗണ്ടിലിട്ടു കൊടുത്ത ശേഷം വീണ്ടും വിളിച്ച് പാഴ്സലില്‍ പൗണ്ട് കണ്ടെത്തിയെന്നും പിഴത്തുകയായി 95,000 രൂപ നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തി. സിസ്റ്റര്‍ മാര്‍ഗരറ്റിനെ ബന്ധപ്പെട്ടപ്പോള്‍ പാഴ്സലില്‍ 10,000 പൗണ്ട് ഉണ്ടെന്നും താങ്കള്‍ ഇപ്പോള്‍ ചെലവാക്കുന്ന തുക അതില്‍ നിന്ന് എടുക്കാമല്ലോയെന്നും പറഞ്ഞു. സംശയം തോന്നിയ ഇയാള്‍ മകനോട് കാര്യം പങ്കുവച്ചു. മകനാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെടുത്തിയത്.