51 താല്‍ക്കാലിക ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് സ്റ്റേ
സിന്ധുമോൾ. ആർ
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കേ പഞ്ചായത്തുകളിലെ താല്‍ക്കാലിക ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. 51 താല്‍ക്കാലിക ഡ്രൈവര്‍മാരെ പിന്‍വാതിലിലൂടെ സ്ഥിരപ്പെടുത്തിയ മന്ത്രിസഭ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു.
സര്‍ക്കാറിനോട് വിശദീകരണവും തേടി. കണ്ണൂര്‍, ഇടുക്കി, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികള്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ട്രൈബ്യൂണല്‍ നടപടി. പത്തുവര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 51 താല്കാലികക്കാരെയാണ് സൂപ്പര്‍ ന്യൂമററി തസ്കിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചത്. സേവനം അനുഷ്ഠിക്കുന്ന ഗ്രാമപഞ്ചായത്തുകളിലോ നഗരസഭകളിലോ എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് രണ്ട് തസ്തിയില്‍ നിയമിക്കാനായിരുന്നു തീരുമാനം.
ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥ്, ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം എന്നിവര്‍ എല്‍.ഡി.വി ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്സുമായി ബന്ധപ്പെട്ട് നടത്തിയ നിയമനടപടികളാണ് സര്‍ക്കാറിന് തിരിച്ചടിയായത്. പാലക്കാട്, വയനാട്, കാസര്‍കോട് ഒഴികെ ജില്ലകളില്‍ എല്‍.ഡി.വി ഗ്രേഡ് 2ന് പി.എസ്.സി റാങ്ക് പട്ടിക നിലവിലുണ്ട്. 2018 ഫെബ്രുവരി ആറിന് നിലവില്‍ വന്ന റാങ്ക് പട്ടികക്ക് ഇനി മൂന്ന് മാസമേ കാലാവധിയുള്ളൂ.
റാങ്ക് പട്ടിക നിലവില്‍വന്ന് മൂന്നുവര്‍ഷമായിട്ടും 14 ജില്ലകളിലായി 1046 നിയമനമാണ് നടന്നത്. നേരത്തെ 2000 മുതല്‍ 3000 വരെ നിയമനം നടന്ന സ്ഥാനത്താണിത്. 11 ജില്ലകളുടെ റാങ്ക് പട്ടിക ഫെബ്രുവരി അഞ്ചിന് റദ്ദാകും. തിരുവനന്തപുരത്ത് പി.എസ്.സിയില്പോലും താല്‍ക്കാലികാടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരെ നിയമിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
തിരുവനന്തപുരത്ത് 172 പേര്‍ക്കാണ് ഇതുവരെ നിയമന ശിപാര്‍ശ നല്‍കിയത്. ജൂണിലാണ് അവസാനം നിയമന ശിപാര്‍ശ അയച്ചത്. 214 നിയമന ശിപാര്‍ശ നടന്ന എറണാകുളമാണ് മുന്നില്‍. പി.എസ്.സി റാങ്ക് നിലനില്‍ക്കെ പിന്‍വാതില്‍ സ്ഥിരപ്പെടുത്തല്‍ നടന്നത് നിയമവിരുദ്ധമായാണെന്ന് തെളിഞ്ഞതായും എണ്ണൂറിലധികം പഞ്ചായത്തുകളില്‍ താല്‍ക്കാലിക ഡ്രൈവര്‍മാര്‍ തുടരുന്ന സാഹചര്യത്തില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്കാന് സര്‍ക്കാര്‍ തയാറാവണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.