കൊല്ലം: കേരള കോണ്‍ഗ്രസ് – ബി നിലനിന്നില്ലെങ്കില്‍ തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന പാര്‍ട്ടിയുടെ ബഹുനില മന്ദിരം സര്‍ക്കാരിന്റെ സ്വത്തായി മാറണമെന്ന് അന്തരിച്ച നേതാവും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണപിള്ളയുടെ വില്പത്രം.
ബാലകൃഷ്ണപിള്ള ചെയര്‍മാനായിരുന്ന ട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയിതിരിക്കുന്ന ഈ കെട്ടിടങ്ങള്‍ കേരള കോണ്‍ഗ്രസ് – ബി എന്ന പാര്‍ട്ടി നിലനില്‍ക്കുന്ന കാലത്തോളം പാര്‍ട്ടിയുടെ സ്വന്തായി തുടരുമെന്നും പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ ഈ സ്വത്തുക്കള്‍ ലയിക്കുന്ന പാര്‍ട്ടിക്ക് ലഭിക്കുമെന്നും വില്പത്രത്തില് പറയുന്നു.
ഏതെങ്കിലും സാഹചര്യത്തില്‍ പാര്‍ട്ടി ലയിക്കാതെയോ നിലനില്‍ക്കാതെയോ വന്നാല്‍ ഈ പാര്‍ട്ടി ഓഫീസുകള്‍ സംസ്ഥാന സര്‍ക്കാരിന്റേതായി മാറുമെന്നും വില്ലില്‍ പറയുന്നു.
കൊട്ടാരക്കരയിലെയും തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുനിന്നും സെക്രട്ടറിയേറ്റിലേയ്ക്ക് എത്താവുന്ന റോഡിലുമായാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ നിലനില്‍ക്കുന്നത്. തിരുവനന്തപുരത്ത് മാത്രം 30 കോടിയോളം വരുന്ന ആസ്തിയാണ്.
താന്‍ സ്ഥാപിച്ച പാര്‍ട്ടി നിലനില്ക്കണമെന്ന അതിയായ ആഗ്രഹവും ദീര്‍ഘവീക്ഷണവുമാണ് ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തിലെ ഈ വ്യവസ്ഥകളെന്നാണ് വ്യക്തം.
തന്റെ കാലശേഷം തന്റെ പേരിന്റെ ആദ്യ ഭാഗത്തോടുകൂടിയ ‘കേരള കോണ്‍ഗ്രസ് – ബാലകൃഷ്ണപിള്ള വിഭാഗം’ എന്ന പാര്‍ട്ടി വേറെതെങ്കിലും പാര്‍ട്ടിയില്‍ ലയിച്ച് അസ്ഥിത്വം നഷ്ടപ്പെടുത്തരുതെന്നും പാര്‍ട്ടി ഓഫീസ് സ്വത്ത് തട്ടിയെടുക്കുന്നതിനായി പാര്‍ട്ടിയെ ആരും അന്യാധീനപ്പെടുത്തരുതെന്നുമാണ് വില്പത്രത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
സ്വത്ത് കൈവശപ്പെടുത്താനായി കുടുംബം തന്റെ പാര്‍ട്ടിയെ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിപ്പിച്ച് കെട്ടിടവും സ്വത്തും സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. ലയിച്ചാല്‍ യലിക്കുന്ന പാര്‍ട്ടിക്കു സ്വത്തിന് അവകാശം എന്നെഴുതി വച്ചതിനാല്‍ അതിന് ശ്രമിക്കില്ല.
പാര്‍ട്ടി ഉപേക്ഷിച്ചാല്‍ കോടികളുടെ സ്വത്ത് സര്‍ക്കാരിന്റെ പേരിലായി മാറും. അതല്ലെങ്കില്‍ ഈ സ്വത്തുവകകള്‍ പാര്‍ട്ടി ചെയര്മാന് കൈകാര്യം ചെയ്യാം. ഇതിലൂടെ കാലാകാലങ്ങളോളം തന്റെ പേരിലുള്ള ഈ പാര്‍ട്ടി ഇല്ലാതാകാതെ കൊണ്ടു നടക്കാന്‍ മകന് കെബി ഗണേഷ് കുമാറും പാര്‍ട്ടിയുടെ പിന്‍ഗാമികളും നിര്‍ബന്ധിതരാകും.
എക്കാലവും തന്റെ പാര്‍ട്ടി അതേ പേരില്‍ തന്നെ ശക്തമായി നിലനില്ക്കണമെന്ന ആഗ്രഹമാണ് വില്പത്രത്തിലൂടെ ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിരിക്കുന്നത്.