മോഷ്ടാക്കൾ അമ്മുവിനെ തിരിച്ച് നൽകി; നാളുകള്‍ എണ്ണി അമ്മു അമ്മയാകുന്നതും കാത്ത്
വൈക്കം: അമ്മു അമ്മയാകുന്നതും കാത്തിരുന്ന ഏഴുവയസ്സുകാരി സുഹ്റക്കും സഹോദരങ്ങള്‍ക്കും താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു അമ്മുവിന്റെ തിരോധാനം.
വെച്ചൂര്‍ ഇടയാഴം വാര്യംവീട്ടില്‍ എം. ഷിജുവിന്റെ ഒന്നര വയസ്സുള്ള പൂച്ചയെ ഞായറാഴ്ച രാത്രി 8.30ഓടെ കാണാതാവുകയായിരുന്നു. നീണ്ട രോമങ്ങളുള്ള പേര്‍ഷ്യന്‍ ക്യാറ്റിനത്തില്‍പ്പെട്ട ഈ പെണ്‍പൂച്ചക്ക് 35,000 രൂപയായിരുന്നു വില. അമ്മു ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കാനുള്ള ഒരുക്കത്തിലായതിനാല്‍ ഷിജുവും ഭാര്യ സിമിയും മക്കളും വലിയ പരിചരണമാണ് നല്‍കിവന്നത്. ഞായറാഴ്ച രാത്രി സിമി അമ്മുവിനെ കൂടിന് പുറത്തിറക്കിവിട്ട ശേഷം തിരിച്ച് കൂട്ടില്‍ കയറ്റാന്‍ ചെന്നപ്പോഴാണ് കാണാനില്ലെന്നറിയുന്നത്.
ഇതോടെ കുടുംബം മുഴുവന്‍ അമ്മുവിനെ തേടിയിറങ്ങി. നാട്ടില്‍ പലയിടങ്ങളിലും വിവരം അന്വേഷിച്ചെങ്കിലും ഒരു വിവരവം കിട്ടിയില്ല. പിന്നെ വിവരം കാട്ടി പോസ്റ്റര്‍ പതിപ്പിച്ചു. നവമാധ്യമങ്ങളിലും വിവരം നല്‍കി. തിങ്കളാഴ്ച വൈക്കം പൊലീസിലും പരാതി നല്‍കി. തീറ്റ നല്‍കുന്നതിലും പരിചരിക്കുന്നതിലും അലംഭാവമുണ്ടായാല്‍ അമ്മുവിന് ജീവഹാനിയുണ്ടാകുമെന്ന ആശങ്കയാണ് ഷിഝുവിനേയും കുടുംബത്തെയും തളര്‍ത്തിയത്.
അമ്മുവിനെ അപഹരിച്ചവര്‍ ചൊവ്വാഴ്ച രാത്രി 9.30ഓടെ ഷിജുവിന്റെ വീടിന് രണ്ടു വീടുകള്‍ക്കപ്പുറം അമ്മുവിനെ തിരികെ കൊണ്ടുവിട്ടു. . ആളനക്കം കണ്ട് അയല്‍ വീട്ടുകാര്‍ ഇറങ്ങിനോക്കിയപ്പോഴാണ് അവശനിലയില്‍ അമ്മു കിടക്കുന്നത് കണ്ടത്. അവര്‍ അറിയിച്ചതനുസരിച്ച് അമ്മുവിനെ വീട്ടുകാര്‍ കൊണ്ടുപോയി പരിചരിച്ചു. ഒരുവര്‍ഷം മുമ്പാണ് ഒരുലക്ഷം രൂപ നല്‍കി മൂന്ന് പൂച്ചകളെ ഏറ്റുമാനൂരില്‍നിന്ന് വാങ്ങിയത്. നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന പൂച്ചയെ തിരിച്ചുകിട്ടയതിന്റെ ആഹ്ലാദത്തിലാണ് കുടുംബം.
സുഹ്റയുടെയും സഹോദരങ്ങളുടേയും വേദന കണ്ടതുകൊണ്ടാകണം മോഷ്ടിച്ച് കൊണ്ടുപോയവർ മനസ്സലിഞ്ഞ് അമ്മുവിനെ സുഹറയുടെ വീടിനു മുന്നിൽ തിരിച്ച് കൊണ്ടിട്ടത്. എന്തായാലും ഇപ്പോൾ അമ്മു തിരിച്ചുവന്ന വന്ന സന്തോഷത്തിലാണ് ഈ കൊച്ചുകൂട്ടുകാർ.