കുട്ടിയാനയെ ഇടിച്ച കാര്‍ ചവിട്ടി തകര്‍ത്ത് കാട്ടാനക്കൂട്ടം
ക്വാലാലംപ്പൂര്‍: കുട്ടിയാനയെ ഇടിച്ച കാര്‍ ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം. മലേഷ്യയില്‍ പെനാംഗിനും തെരൻഗാനുവിനും ഇടയിലുള്ള ഹൈവേയില്‍ പ്രാദേശിക സമയം ഞായറാഴ്ച രാത്രി 7.30നായിരുന്നു സംഭവം.
ഹൈവേയില്‍ നിന്ന കുട്ടിയാനയെ ഒരു വെള്ള പെറോഡുവ ആക്സിയ കാര്‍ ഇടിച്ചുവീഴ്ത്തി. 48കാരനാണ് കാറോടിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും 23കാരനായ മകനും ഒപ്പമുണ്ടായിരുന്നു. ഇതോടെ അഞ്ച് ആനകളടങ്ങുന്ന സംഘം കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ആനകളുടെ ചവിട്ടേറ്റ് കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. വശങ്ങളിലും ഡോറുകളിലും ഗുരുതര കേടുപാടുണ്ടായി. സംഭവം നടക്കുമ്ബോള്‍ യാത്രികര്‍ കാറിനുള്ളിലുണ്ടായിരുന്നെങ്കിലും ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് അത്ഭുതമായി. ഇതിനിടെ, നിലത്തുവീണ കുട്ടിയാന എഴുന്നേറ്റ് നിന്നതോടെ കാട്ടാന സംഘം സ്ഥലംവിട്ടു. മലേഷ്യയില്‍ ഹൈവേ വികസനത്തിന്റെ ഭാഗമായി വൻതോതില്‍ വനനശീകരണം നടക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഭക്ഷണം തേടി ആനയടക്കമുള്ള വന്യജീവികള്‍ റോഡുകളിലേക്കിറങ്ങുന്നതും ഇവയെ വാഹനങ്ങള്‍ ഇടിക്കുന്നതും പതിവാണ്. 2017ല്‍ ഒരു കാറിടിച്ച് കുട്ടിയാന ചരിഞ്ഞിരുന്നു.