ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇനി വീട്ടിലെത്തും; കോവിഡ് പശ്ചാത്തലത്തില്‍ തപാല്‍ വകുപ്പിന്റെ പുതിയ പദ്ധതി
സിന്ധുമോൾ. ആർ
തിരുവനന്തപുരം: കേന്ദ്ര – സംസ്ഥാന പെന്‍ഷന്‍കാര്‍, വിമുക്തഭടര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (പെന്‍ഷന്‍ തുടര്‍ന്നു ലഭിക്കാനുള്ള തെളിവ്) പോസ്റ്റ് ഓഫിസുകളില്‍ നിന്നോ പോസ്റ്റ്മാന്‍ വീട്ടില്‍ എത്തിയോ നല്‍കുന്ന പദ്ധതി തപാല്‍ വകുപ്പ് ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ മുതിര്‍ന്നവര്‍ വീടിനു പുറത്തുപോകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ചുമതലയില്‍ പദ്ധതി തുടങ്ങിയത്. മുന്‍കൂട്ടി അറിയിച്ചാല്‍ പോസ്റ്റ്മാന്‍ വീട്ടിലെത്തി മൈക്രോ എടിഎമ്മിന്റെ സഹായത്തോടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിനു തപാല്‍ വകുപ്പ് 70 രൂപ ഈടാക്കും. കേന്ദ്ര – സംസ്ഥാന ജീവനക്കാര്‍ നവംബറിലാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ഇക്കുറി കേന്ദ്ര ജീവനക്കാര്‍ക്ക് ഡിസംബര്‍ 31 വരെയും സംസ്ഥാന ജീവനക്കാര്‍ക്ക് മാര്‍ച്ച് വരെയും അവസരം നീട്ടിയിട്ടുണ്ട്. പെന്‍ഷന്‍ വിവരങ്ങള്‍ക്കൊപ്പം ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തി വിരലടയാളം ചേര്‍ത്താണ് ജീവന്‍ പ്രമാണ്‍ എന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിനു രജിസ്റ്റര്‍ ചെയ്യുന്നത്.