എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്ക്ക്
സിന്ധുമോൾ. ആർ
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്ക്ക്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണിത്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സമൂഹം നല്‍കിയ അംഗീകാരമെന്ന് സക്കറിയ പ്രതികരിച്ചു. പുരസ്‌കാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും സക്കറിയ പറഞ്ഞു. വൈശാഖന്‍ അധ്യക്ഷനായ സമതിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പുരസ്‌കാരം നല്‍കുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. 1945 ജൂണ്‍ അഞ്ചിന് കോട്ടയം പൈകയ്ക്കു സമീപം ഉരുളികുന്നത്താണ് സക്കറിയയുടെ ജനനം. സക്കറിയയുടെ ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും എന്ന നോവല്‍ അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിധേയന്‍ (1993). കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഒ.വി. വിജയന്‍ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങളും സക്കറിയയെ തേടി എത്തിയിട്ടുണ്ട്