Kerala

ഇ ഡി നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വിചാരണ

“Manju”

കൊച്ചി• രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കോടതിയിൽ. ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാനിരിക്കെ നൽകിയ പ്രതിവാദ കുറിപ്പിലാണ് ശിവശങ്കർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചില പേരുകൾ വെളിപ്പെടുത്താൻ തനിക്ക് കടുത്ത സമ്മർദമുണ്ടെന്നും രാഷ്ട്രീയ പ്രേരിത അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം രേഖാമൂലം സമർപ്പിച്ച കുറിപ്പിൽ പറയുന്നു.

സ്വപ്ന സുരേഷുമായി താൻ നടത്തിയെന്ന പേരിൽ പറയുന്ന വാട്സാപ് ചാറ്റ് വസ്തുതാരഹിതമാണെന്ന് അവകാശപ്പെട്ട അദ്ദേഹം, വാട്സാപ് സന്ദേശങ്ങളുടെ പൂർണ രൂപവും കോടതിയിൽ സമർപ്പിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ വാട്സാപ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ കേസിൽ പ്രതി ചേർത്തിട്ടുള്ളത്. സ്വപ്നയുമായി കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ലെന്നു മാത്രമല്ല, തന്നോട് നികുതിക്കാര്യത്തിൽ സഹായം തേടിയപ്പോഴാണ് വേണുഗോപാലിനെ പരിചയപ്പെടുത്തിയത് എന്നും ശിവശങ്കർ കുറിപ്പിൽ പറയുന്നു.

ഇഡി അന്വേഷണ സംഘത്തിന്റേത് നുണകളും അർധ സത്യങ്ങളുമാണ്. ഇവർ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. മാധ്യമങ്ങൾക്ക് ഇഡി ചോദ്യം ചെയ്യൽ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത് ഒരു മാധ്യമ വിചാരണയാണ്. ഇതിന് രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥനെ താൻ വിളിച്ചെന്ന് സമ്മതിച്ചതായി പറയുന്നത് നുണയാണ്. ഭക്ഷണ പാക്കേജ് തടഞ്ഞു വച്ചപ്പോൾ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ വിളിച്ചെന്ന് സമ്മതിച്ചിരുന്നു. ഒരു ഘട്ടത്തിലും കസ്റ്റംസുമായി ബന്ധപ്പെട്ട് ആരേയും വിളിച്ചിട്ടില്ല.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് തന്നെ കുറ്റക്കാരനാക്കാൻ ശ്രമിക്കുന്നത് എങ്കിൽ അന്വേഷണം നടത്തേണ്ടത് കസ്റ്റംസാണ്. ഇഡി ഇവിടെ ചില കഥകൾ മെനയുകയാണ്. സ്വപ്ന സുരേഷിന്റെ അറസ്റ്റ് റിപ്പോർട്ടിൽ സ്വർണക്കടത്തിൽനിന്ന് ലഭിച്ച പണമെന്ന് പറയുമ്പോൾ ഇത് ഇഡി സർക്കാരിന്റെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് തനിക്ക് ലഭിച്ച കൈക്കൂലി എന്നാണ് പറയുന്നത്. രണ്ടു കേന്ദ്ര ഏജൻസികളും രണ്ടു രീതിയിലാണ് ഇവ വിശദീകരിക്കുന്നത്. ഇഡിയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്നു മാത്രമല്ല, തനിക്ക് ജാമ്യം ലഭിക്കാതിരിക്കാൻ നുണക്കഥകൾ പറയുകയാണെന്നും ശിവശങ്കർ കുറിപ്പിൽ പറയുന്നു. ചൊവ്വാഴ്ച ഈ കുറിപ്പു കൂടി പരിഗണിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിലുള്ള കോടതി വിധിയുണ്ടാകുക.

Related Articles

Back to top button