KeralaLatest

തലസ്ഥാനത്ത് വോട്ടെടുപ്പിന് ഒരുങ്ങുന്നത് 3,281 പോളിങ് സ്‌റ്റേഷനുകൾ

“Manju”

തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ലയിൽ ഒരുങ്ങുന്നത് 3,281 പോളിങ് സ്‌റ്റേഷനുകൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമാണ് ഇക്കുറി പോളിങ് ബൂത്തിലും പരിസരത്തും ഏർപ്പെടുത്തുന്നതെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ജില്ലയിലെ ആകെ പോളിങ് സ്‌റ്റേഷനുകളിൽ 2,467 എണ്ണവും ത്രിതല പഞ്ചായത്തുകളിലാണ്. ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ഈ ബൂത്തുകളിലാണു നടക്കുന്നത്. ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുമടങ്ങിയ മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഈ ബൂത്തുകളിൽ ഉപയോഗിക്കുന്നത്. 653 പോളിങ് ബൂത്തുകളിലായാണ് തിരുവനന്തപുരം കോർപ്പറേഷനിലെ 100 ഡിവിഷനുകളിലെ വോട്ടെടുപ്പ് നടക്കുന്നത്. നാലു മുനിസിപ്പാലിറ്റികളിലെ 147 ഡിവിഷനുകളിലെ വോട്ടെടുപ്പിന് 161 ബൂത്തുകളും സജ്ജീകരിക്കും.

കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പിന്റെ തലേ ദിവസം പോളിങ് ബൂത്ത് പൂർണമായി അണുവിമുക്തമാക്കും. പോളിങ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളും ഇത്തരത്തിൽ പൂർണമായി അണുവിമുക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നാല് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് നടപടികൾക്കായി ഒരു ബൂത്തിൽ വിന്യസിക്കുന്നത്. ഒപ്പം ഒരു അറ്റൻഡറും ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ടാകും. സാമൂഹിക അകലം പാലിച്ചായിരിക്കും ബൂത്ത് ഏജന്റുമാർക്കടക്കം ഇത്തവണ സീറ്റ് ക്രമീകരിക്കുക.

പോളിങ് ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിർബന്ധമാണ്. വോട്ടർമാർക്കു സാമൂഹിക അകലം പാലിച്ചു നിൽക്കുന്നതിനു പോളിങ് ബൂത്തിനു മുൻപിൽ നിശ്ചിത അകലത്തിൽ പ്രത്യേക അടയാളങ്ങളിടും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യൂ ഉണ്ടാകും. പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്കു ക്യൂ നിർബന്ധമില്ല. പോളിങ് സ്‌റ്റേഷന്റെ നിശ്ചിത ദൂരപരിധിക്കു പുറത്ത് സ്ഥാനാർഥികളുടെ സ്ലിപ്പ് വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവ നിർബന്ധമായും കരുതണമെന്നും കളക്ടർ നിർദേശിച്ചു.

Related Articles

Back to top button