അച്ഛന്‍ ഗ്രാമപഞ്ചായത്തിലേക്ക്; മകള്‍ ജില്ലാ പഞ്ചായത്തിലേക്കും
വി.എം.സുരേഷ്കുമാർ
വടകര : ജനമനസറിയാന്‍ അച്ഛന്‍ പഞ്ചായത്തിലേക്കും മകള്‍ ജില്ലാ പഞ്ചായത്തിലേക്കും പോരിനിറങ്ങുന്നു. വളയം പുഞ്ചയിലെ വെങ്ങക്കുന്നുനുമ്മല്‍ രവിയും മകള്‍ ആര്യ കൃഷ്ണയുമാണ് തെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്.വളയം പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് വി.കെ.രവി മത്സരത്തിനിറങ്ങുന്നത്.ഇടത് പക്ഷത്തിന്റെ ഉറച്ച കോട്ടയായ നാലാം വാര്‍ഡില്‍ ശുഭ പ്രതീക്ഷയോടെ ഇത് രണ്ടാം തവണയാണ് മത്സരത്തിനിറങ്ങുന്നത്.2010ല്‍ ഇവിടെ നിന്ന് രവി വിജയം നേടിയിട്ടുണ്ട്.ഭാര്യ ബീനയും നാലാം വാര്‍ഡായ പുഞ്ചയില്‍ 2005 ല്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയക്കൊടി ഉയര്‍ത്തിയിരുന്നു.
അച്ഛനും അമ്മക്കും പിന്നാലെയാണ്എം.ജി സര്‍വകാലാശാലയില്‍ എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ആര്യ കൃഷ്ണന്‍ മത്സര രംഗത്തിറങ്ങുന്നത്.കോളജില്‍ സ്റ്റുഡന്‍സ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സണാണ് ആര്യ.രണ്ട് ദിവസം മുമ്പാണ് സിപിഎം ഏരിയ സെക്രട്ടറി പി.പി.ചാത്തു ജില്ലാ പഞ്ചായത്തില്‍ ഡമ്മി സ്ഥാനാര്‍ഥിയാകാമോ എന്ന ചോദ്യവുമായി ആര്യയെ സമീപിച്ചത്.പിന്നീടാണ് സ്ഥാനാര്‍ഥി തന്നെയാണ് എന്ന് അറിയിച്ചത്.വിവരം അറിഞ്ഞപ്പോള്‍ ആദ്യം പരിഭ്രമിച്ചെങ്കിലും കൂട്ടുകാരും,സഹപാഠികളും പിന്തുണ അറിയിക്കുകയാരുന്നു.
യുഡിഎഫിന്റെ ശക്തി കേന്ദ്രമായ നാദാപുരം ഡിവിഷണില്‍ മികച്ച മത്സരം കാഴ്ച്ചവയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആര്യ.