സിന്ധുമോൾ. ആർ
തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത്, പ്ലസ്ടൂ ക്ലാസുകളിലെ അദ്ധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍ അദ്ധ്യാപകര്‍ പകുതിപേര്‍ എന്ന വിധത്തില്‍ സ്‌കൂളുകളിലെത്താനാണ് നിര്‍ദേശം.
ഡിജിറ്റല്‍ ക്ലാസുകള്‍ വേഗം പൂര്‍ത്തീകരിച്ച് റിവിഷനിലേക്ക് കടക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനായി തയ്യാറെടുപ്പുകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ജനുവരി 15ന് പത്താം ക്ലാസിന്റേയും ജനുവരി 30ന് പ്ലസ്ടു ക്ലാസുകളുടേയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കുവാന്‍ ക്രമീകരണം ഉണ്ടാകും.
വിദ്യാര്‍ത്ഥികളുടെ പഠന പിന്തുണ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ഈ നീക്കം. ജനുവരി പകുതിയോടെ പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ തുടങ്ങാനും ആലോചന നടക്കുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനമെടുക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
പൊതു വിഭ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് മാനദണ്ഡങ്ങളില്‍ പറയുന്നതെങ്കിലും രോഗം നിയന്ത്രണ വിധേയമാകുമ്പോള്‍ മാത്രമേ സ്‌കൂളുകള്‍ തുറക്കേണ്ടതുള്ളൂ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.