ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്കർ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്ന് തമിഴ് സംവിധായകൻ സെൽവരാഘവൻ. വ്യക്തിപരമായി ഏറെ ആസ്വദിച്ച സിനിമയാണ് ജല്ലിക്കെട്ടെന്നും ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കറിലെത്തുന്നത് സന്തോഷകരമായ കാര്യമാണെന്നും സെൽവരാഘവൻ ട്വീറ്റ് ചെയ്തു.
ഗുലാബോ സിതാബോ, ചിപ്പ, ചലാങ്, ഡിസൈപ്പിൾ , ശിക്കാര, ബിറ്റർ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനും ഓസ്കർ നാമനിർദേശത്തിനായി സമർപ്പിച്ച 27 ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു.ഇതിൽ നിന്നാണ് ജല്ലിക്കെട്ടിനെ പരിഗണിച്ചത്.
രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗുരു ആണ് മലയാളത്തില്‍നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011-ല്‍ സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിനും ഇന്ത്യയിൽ നിന്ന് ഓസ്കർ എൻട്രി ലഭിച്ചു.
സോയ അക്തർ സംവിധാനം ചെയ്ത ഗള്ളി ബോയ് ആയിരുന്നു കഴിഞ്ഞ വർഷം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. എന്നാൽ ചിത്രം ഓസ്കർ നോമിനേഷനിൽ പരിഗണിക്കപ്പെട്ടില്ല.
2021 ഏപ്രിൽ 25-ന് ലോസ് ആഞ്ജലീസിലാണ് 93-ാമത് അക്കാദമി പുരസ്കാര ചടങ്ങ് നടക്കുക.