സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: ആറ് ദിവസമായി ഡല്‍ഹിയില്‍ കര്‍ഷക നിയമത്തിനെതിരെ സമരം നടത്തുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കുളള സാദ്ധ്യതകള്‍ തെളിഞ്ഞു. ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകള്‍ കേന്ദ്രത്തെ അറിയിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന അഞ്ഞൂറോളം സംഘടനകളില്‍ 32ഓളം എണ്ണത്തിനെ മാത്രം ചര്‍ച്ചയ്‌ക്ക് ആദ്യം ക്ഷണിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ കര്‍ഷകര്‍ ഇന്ന് ആദ്യം തളളിയിരുന്നു. മുഴുവന്‍ സംഘടനകളെയും ക്ഷണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് സര്‍ക്കാര്‍ വീണ്ടും ക്ഷണിച്ചതോടെയാണ് കര്‍ഷകര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറായത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലാണ് കര്‍ഷകരുമായി ചര്‍ച്ച നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചര്‍ച്ചയില്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പഞ്ചാബില്‍ നിന്നുളള കര്‍ഷക നേതാക്കള്‍ ഹരിയാന-ഡല്‍ഹി അതിര്‍ത്തിയായ സിങ്‌ഹുവില്‍ ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാട് ആലോചിക്കുകയാണ്.
രണ്ട് ഘട്ടമായുളള ആലോചന യോഗങ്ങളാണ് കര്‍ഷകരുമായി കേന്ദ്രം നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ഒരു ഘട്ടത്തിലെ ചര്‍ച്ചയാണ് കേന്ദ്രമന്ത്രിമാരുമായി മൂന്ന് മണിക്ക് ചേരുകയെന്ന് കേന്ദ്ര കൃഷിവകുപ്പ് സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത് ശുഭകരമായ ഒരു പൊതു തീരുമാനത്തില്‍ എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരതി കിസാന്‍ യൂണിയന്‍(ഡകൗണ്ട) ജനറല്‍ സെക്രട്ടറി ജഗ്‌മോഹന്‍ സിംഗ് അറിയിച്ചു.
പഞ്ചാബില്‍ നിന്നുളള കര്‍ഷകരാണ് പ്രധാനമായും സമരത്തില്‍ ശക്തമായി പങ്കെടുക്കുന്നത്. പുതിയ കര്‍ഷക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 27ന് ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തിയ കര്‍ഷകര്‍ സമരം ശക്തമായി തുടരുകയാണ്. എന്നാല്‍ പുതിയ നിയമം കാര്‍ഷികമേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്രം സമരത്തോട് പ്രതികരിച്ചു.