വാക്‌സിന്‍ പരീക്ഷണങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് രാജ്യം
സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 5ന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നു.ഹിമാചല്‍ പ്രദേശിലെ കസൗഹലിയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയില്‍ നിന്ന് ആവശ്യമായ അനുമതി ലഭിച്ചതിന് ശേഷം പരീക്ഷണം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഡോ. റെഡ്ഡി ലബോറട്ടറീസ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് സ്പുട്‌നിക് അഞ്ചിന്റെ പരീക്ഷണം നടക്കുന്നത്. റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് (ആര്‍ഡിഐഎഫ്) റെഡ്ഡി ലാബിന് വാക്‌സിന്‍ എത്തിച്ചു നല്‍കുന്നത്.ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ രണ്ടാമത്തെ ഇടക്കാല വിശകലന റിപ്പോര്‍ട്ട് ആര്‍ഡിഎഫ് പ്രഖ്യാപിച്ചു. തൊണ്ണൂറ് ശതമാനത്തിലധികം ഫലപ്രാപ്തിയുണ്ടെന്നാണ് പരീക്ഷണങ്ങളില്‍ നിന്നെത്തിയ നിഗമനമെന്നാണ് റിപ്പോര്‍ട്ട്.
സ്പുട്‌നിക് 5 ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തില്‍ 40,000 വോളന്റിയര്‍മാരാണ് പങ്കെടുക്കുന്നത്. അതില്‍ 22,000 ത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷനും, 19,000 ത്തില്‍ അധികം പേര്‍ക്ക് വാക്‌സിന്റെ രണ്ട് ഡോസുകളും നല്‍കിയിട്ടുണ്ട്. അതേസമയം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ചെന്നൈ സ്വദേശി തനിക്ക് പരീക്ഷണ ശേഷമുണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സെറത്തിനെതിരെ അഞ്ച് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യയും, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഡി.സി.ജി.ഐ ആവശ്യപ്പെട്ട പരീക്ഷണവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കിയതായും അതിന് ശേഷമാണ് പരീക്ഷണങ്ങള്‍ തുടരാന്‍ ഡി.സി.ജി.ഐ അനുവദിച്ചതെന്നും സെറം അറിയിച്ചു.