അമേരിക്കയിൽ കോവിഡിനെതിരായ വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു
സിന്ധുമോൾ. ആർ
അമേരിക്കയില്‍ കൊവിഡിനെതിരായ ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സി. മുഖത്തെ പേശികള്‍ താത്ക്കാലികമായി തളര്‍ന്നു പോകുന്ന രോഗമാണ് ബെല്‍സ് പാല്‍സി. ബ്രിട്ടനില്‍ വാക്സിന്‍ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജി പ്രശ്നങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് ഫൈസര്‍ വാക്സിനെതിരെ അമേരിക്കയിലും ബ്രിട്ടനിലും കര്‍ശന മുന്നറിയിപ്പ് നല്‍കി.
ഫൈസര്‍ വാക്സിന്‍ മൂലം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സി ഉണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്ന് യുഎസ് എഫ്ഡിഎ പ്രതിനിധികള്‍ പറഞ്ഞു. വാക്‌സിനിലെ പാര്‍ശ്വഫലങ്ങള്‍ ഡോക്ടര്‍മാര്‍ കൃത്യമായി നിരീക്ഷിക്കണം. ഇത് എത്രപേരെ ബാധിക്കാനിടയുണ്ടെന്ന് കൃത്യമായി മനസിലാക്കണമെന്നും എഫ്ഡിഎ പ്രതിനിധികള്‍ പറഞ്ഞു.
ബ്രിട്ടനില്‍ വാക്സീന്‍ സ്വീകരിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അലര്‍ജിക്ക് പുറമേ ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു. രണ്ട് പേരും അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവരാണ്. ഇതിനെ തുടര്‍ന്ന് സാരമായ അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഫൈസര്‍- ബയോണ്‍ടെക് കൊവിഡ് വാക്സിന്‍ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതര്‍ നിര്‍ദേശിച്ചു.