പിതാവിന്റെ പിടിവാശി, ഒരു വയസ്സുള്ള കുഞ്ഞ് കാറിനുളളില്‍ ചൂടേറ്റു മരിച്ചു
സിന്ധുമോൾ. ആർ
ടെക്‌സാസ്: പിതാവിന്റെ ദുര്‍വാശിയില്‍ പൊളിഞ്ഞത് ഒരു വയസുകാരിയായ കുഞ്ഞിന്റെ ജീവന്‍. അമേരിക്കയില്‍ ഒക്ടോബര്‍ 5 തിങ്കളാഴ്ചയായിരുന്നു സംഭവം. കാറിനകത്തിരുന്ന് ചൂടേറ്റ് മരണാസന്നയായ ഒരു വയസ്സുള്ള മകളെ രക്ഷിക്കാന്‍ കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ക്കുന്നതിന് വിസമ്മതിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാറിനകത്ത് താന്‍ കീ മറന്നു വച്ചെന്നും, ഗ്ലാസ് തുറക്കാന്‍ ഉടനെ ആളെ വിളിക്കണമെന്നും കുട്ടിയുടെ പിതാവായ സിഡ്നി ഡീല്‍ തന്റെ സഹോദരനെ ഫോണില്‍ വിളിച്ചു അറിയിച്ചു. കുട്ടി കാറിനകത്തുണ്ടെന്നും എയര്‍കണ്ടീഷന്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും സിഡ്നി സഹോദരനോട് പറഞ്ഞു. അതേസമയം, ഗ്ലാസ് തുറക്കാന്‍ വിളിച്ചയാള്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ സിഡ്നി വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് സഹോദരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി കാറിന്റെ വിന്‍ഡോ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചില്ലുകള്‍ പൊട്ടിച്ചു കുട്ടിയെ രക്ഷിക്കണമെന്ന് പൊലീസ് സിഡ്നിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പുതിയ കാറാണെന്നും ചില്ലുകള്‍ പൊട്ടിക്കാന്‍ സമ്മതിക്കില്ലെന്നും സിഡ്നി പറഞ്ഞു. തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ചു വിന്‍ഡോ ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്ത് എടുത്തപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു കേസ്സെടുത്തു.