സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം 29 ദിവസം പിന്നിടുമ്പോള്‍ സംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രകൃഷിമന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.
കര്‍ഷകര്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥമായ പരിഹാരം കണ്ടെത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. ചര്‍ച്ചയ്ക്കുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ക്ഷണം കര്‍ഷക സംഘടനകള്‍ നേരത്തെ തള്ളിയിരുന്നു. പുതിയ അജണ്ട തയ്യാറാക്കാതെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ട് കര്‍ഷക സംഘടനകള്‍ അയച്ച കത്തിന് മറുപടിയായാണ് കൃഷി മന്ത്രാലയം പുതിയ കത്തയച്ചിട്ടുള്ളത്. അടുത്ത ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും ദയവായി അറിയിക്കുക. മന്ത്രിതല സമിതിയുമായി ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ചര്‍ച്ച നടത്താമെന്നും പറയുന്നു.