പത്തനംതിട്ടയില്‍ ഗര്‍ഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത ;മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ട് കൊന്നു
സിന്ധുമോൾ. ആർ
റാന്നി : മിണ്ടാപ്രാണികളോടുള്ള ക്രൂരതകളുടെ ഞെട്ടലില്‍ നിന്ന് കേരളീയര്‍ മുക്തരാകുന്നതിന് മുന്‍പ് തന്നെ മറ്റൊരു ക്രൂരതയുടെ വാര്‍ത്തയാണ് റാന്നിയില്‍ നിന്ന് പുറത്തു വരുന്നത്. റാന്നി പൊന്നമ്ബാറയില്‍ സുന്ദരേശന്‍റെ എട്ട് മാസം ഗര്‍ഭിണിയായിരുന്ന പശുവിനെയാണ് കഴിഞ്ഞ രാത്രിയില്‍ സാമുഹിക വിരുദ്ധര്‍ മരത്തിനോട് ചേര്‍ത്ത് കഴുത്തില്‍ കയര്‍മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ പശുവിന്റെ ഉടമസ്ഥന്‍ സുന്ദരേശന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പശു റബ്ബര്‍ ബോര്‍ഡിന്റെ തോട്ടത്തില്‍ കയറിയെന്നാരോപിച്ച് വാച്ചര്‍ പശുവിനെ അഴിച്ച് ബി ഡിവിഷന്‍ ഓഫീസില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചാണ് സുന്ദരേശന് പശുവിനെ കൈമാറിയത്.
തുടര്‍ന്ന് വീട്ടിലെത്തിച്ച പശുവിനെ രാത്രിയില്‍ വീടിന് സമീപത്തെ മരത്തിലാണ് കെട്ടിയിരുന്നത്. രാവിലെ ഭക്ഷണം കൊടുക്കാന്‍ നോക്കുമ്പോഴാണ് പശുവിനെ തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നേരത്തേയും പരാതി ഉയര്‍ന്നിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്