നെയ്യാറ്റിന്‍കര സംഭവം: കുട്ടികള്‍ക്ക് വീടും സ്ഥലവും 10 ലക്ഷം രൂപയും നല്‍കും
സിന്ധുമോൾ. ആർ
തിരുവനന്തപുരം: ആത്മഹത്യാ ശ്രമത്തിനിടെ തീ പൊള്ളലേറ്റ് മരിച്ച നെയ്യാറ്റിന്‍കരയിലെ രാജന്‍ – അമ്പിളി ദമ്പതിമാരുടെ മക്കള്‍ക്ക് വീടും സ്ഥലവും നഷ്ടപരിഹാര തുകയും നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം.10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി കെകെ ശൈലജ. 10 ലക്ഷം രൂപ കുട്ടികള്‍ക്ക് നല്‍കും. വീട് വെച്ചു നല്‍കി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും. തുടര്‍ പഠനം സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ കുട്ടികളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വീടും സ്ഥലവും രണ്ട് കുട്ടികള്‍ക്കും അഞ്ച് ലക്ഷം രൂപ വീതവുമാണ് നല്‍കുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാവും. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ മക്കള്‍ക്കു വീടുവച്ചു നല്‍കാനും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇളയ കുട്ടി രഞ്ജിത്തിന്റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. വസ്തു ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവുമായി പോലീസും കമ്മിഷനും എത്തിയപ്പോള്‍ ഇവരെ പിന്തിരിപ്പിക്കാനായിരുന്നു ഭാര്യയെ ചേര്‍ത്ത് പിടിച്ച് നെയ്യാറ്റിന്‍കരയിലെ രാജന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചത്. പക്ഷെ ഇത് വകവെക്കാതെ പോലീസ് ലൈറ്റര്‍ തട്ടി തെറിപ്പിച്ചതോടെ ദേഹത്ത് തീ പടരുകയും രണ്ട് പേരും മരിക്കുകയുമായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ സഹായ വാഗ്ദാനവുമായി എത്തുകയായിരുന്നു.
അതേസമയം, ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റൂറല്‍ എസ്പിയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. മരിച്ച രാജന്‍– അമ്പിളി ദമ്പതികളുടെ മക്കളായ രാഹുല്‍ രാജ്, രഞ്ജിത്ത് രാജ് എന്നിവരുടെ മൊഴി എടുക്കാന്‍ പോലും റൂറല്‍ എസ്പിയോ ചുമതലപ്പെട്ടവരോ എത്തിയിട്ടില്ല.