എല്ലാ മാന്യ വായനക്കാര്‍ക്കും തൃക്കാര്‍ത്തിക ആശംസകള്‍
സിന്ധുമോൾ. ആർ
കിളിമാനൂര്‍: കൊവിഡ് കാലത്ത് എത്തുന്ന തൃക്കാര്‍ത്തിക മഹോത്സവം മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകര്‍ക്ക് കാര്‍ഷിക സമൃദ്ധിയുടെ ആഘോഷ നിറവ് പകരും. കാര്‍ത്തിക ആഘോഷത്തിനുള്ള കിഴങ്ങുവര്‍ഗങ്ങളും വിഭവങ്ങളുമായി ഒരാഴ്ച മുന്‍പ് തന്നെ പാതയോരങ്ങളില്‍ ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ വില്പനയ്ക്കെത്തി.
കൊവിഡിന്റെയും തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് ഇക്കുറി കാര്‍ത്തിക ആഘോഷിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വിളകള്‍ക്ക് ഇത്തവണ ന്യായമായ വിലയുണ്ടെന്നത് കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നു. ഒരു കാര്‍ഷിക വര്‍ഷത്തിന്റെ വിളവെടുപ്പും സമൃദ്ധിയുമാണ് വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളില്‍ നടക്കുന്ന ആഘോഷം. വിളകളുടെ പൊലിപ്പത്തിനും വയലിന്റെ വളക്കൂറിനും, പ്രാണികളുടെ ശല്യത്തില്‍ നിന്നു പാടത്തെ രക്ഷിക്കുന്നതിനുമായിട്ടാണ് പഴമക്കാര്‍ വിളവുത്സവമായി കാര്‍ത്തിക ആഘോഷിച്ചു വന്നിരുന്നത്. പ്രധാനമായും കിഴങ്ങു വര്‍ഗങ്ങളും കരിക്കുകളും കൊണ്ടാണ് കാര്‍ത്തിക വിഭവങ്ങളൊരുക്കുന്നത്.
സന്ധ്യയാകുന്നതോടെ പാടത്തും പറമ്പിലും പ്രത്യേകം കെട്ടിയൊരുക്കിയ കുരുത്തോല വിളക്കുകളില്‍ ദീപം തെളിച്ച് നിറപൊലിക്കായി കര്‍ഷകര്‍ പ്രാര്‍ത്ഥിക്കുന്നു. കാലം മാറി പാടങ്ങളെല്ലാം വീടുകളായി മാറിയതോടെ കാര്‍ത്തിക ഉത്സവം വീടുമുറ്റത്തും വീടിന് മുകളിലുമായി ചുരുങ്ങി. എന്നാലും പഴമയുടെ ഈടുകള്‍ ബാക്കി വച്ച് ഗ്രാമങ്ങളില്‍ ഇന്നും കാര്‍ത്തിക ആഘോഷിക്കുന്നു.