സിന്ധുമോൾ. ആർ
തിരുവനന്തപുരം: കെല്‍ട്രോണിന് പിന്നാലെ ഖാദി ബോര്‍ഡിലും കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വ്യവസായ വകുപ്പിന്റെ നീക്കം. അന്‍പതിലധികം പേരെ സ്ഥിരപ്പെടുത്താനാണ് പുതിയ നീക്കം നടക്കുന്നത്. കൃത്യമായി പെന്‍ഷനും ശമ്പളവും നല്‍കാന്‍ കഴിയാതെ ചക്രശ്വാസം വലിക്കുമ്പോഴാണ് ഇന്‍സ്ട്രക്ടര്‍മാരടക്കം അന്‍പതോളം പേരെ സ്ഥിരപ്പെടുത്താന്‍ ഖാദി ബോര്‍ഡിന്റെ ശ്രമം.
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഖാദി ബോര്‍ഡ് യോഗം വ്യവസായ മന്ത്രിയുടെ ചേംബറില്‍ ചേരുന്നത്. സെക്രട്ടറി കെ.എ രതീഷിന്റെ ശമ്പളവിഷയവും അജണ്ടയിലുണ്ട്. മുന്‍ സെക്രട്ടറി കൈപ്പറ്റിയത് 80,000 രൂപയാണെങ്കിലും തനിക്ക് ശമ്പളം മാത്രം 1,75,000 രൂപ വേണമെന്നാണ് രതീഷി ആവശ്യം. അതേസമയം കശുവണ്ടി അഴിമതി കേസില്‍ പ്രതിയായ കെ.എ രതീഷ് ഖാദി ബോര്‍ഡില്‍ എത്തിയശേഷം യാതൊരുചട്ടങ്ങളും പാലിക്കാതെ മാസം ഒരുലക്ഷം രൂപയാണ് പിന്‍വലിക്കുന്നത്.
അതേസമയം ശമ്പളം ഇരട്ടിയാക്കുന്നതിനെ മന്ത്രി ഇ.പി ജയരാജന്‍ അനുകൂലിക്കുമ്പോഴും ബോര്‍ഡ് അംഗങ്ങളില്‍ പലര്‍ക്കും വിയോജിപ്പുണ്ട്. രതീഷ് തന്നെ മുന്‍കൈ എടുത്ത് കൊണ്ടുവരുന്ന പാപ്പിനിശേരി കെട്ടിട സമുച്ഛയം സംബന്ധിച്ച വിവാദങ്ങളും ബോര്‍ഡില്‍ ഉയര്‍ന്നേക്കുമെന്നാണ് സൂചന. പദ്ധതിക്കായി അന്‍പത് കോടി വായ്പ അനുവദിക്കാന്‍ സഹകരണ ബാങ്കുകളോട് നിര്‍ദ്ദേശിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ കെ.എ രതീഷ് ബോര്‍ഡറിയാതെ കത്തയച്ചതും നേരത്തെ വിവാദമായിരുന്നു.