KeralaLatest

തെറ്റായ നിലയില്‍ പണം സമ്പാദിച്ചെന്ന് തെളിയിച്ചാല്‍ ഈ പണി നിര്‍ത്തും: സ്പീക്കര്‍

“Manju”

തിരുവനന്തപുരം: ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്ന വിഷയത്തില്‍ നിയമസഭ സെക്രട്ടറി നല്‍കിയ കത്തില്‍ കൂടുതല്‍ വിശദീകരണവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു സ്പീക്കര്‍. നിയമസഭാ സെക്രട്ടറിയും സ്പീക്കര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഡോളര്‍ കടത്ത് കേസില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒരന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടഞ്ഞിട്ടില്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിവിലോ ക്രിമിനലോ ആയ കേസുകളില്‍ നിയമസഭയില്‍ നിന്ന് ഒരാളെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വാങ്ങമെന്നാണ് ചട്ടം. ഇതുപ്രകാരം നിയമസഭയിലുള്ള അംഗങ്ങള്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അനുമതി വാങ്ങണം. നടപടിക്രമങ്ങള്‍ പാലിക്കുന്ന മുറക്ക് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
തനിക്കെതിരെ പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. തന്റെ ഭാഗത്ത് തെറ്റില്ലെന്ന് 100 ശതമാനം വിശ്വാസമുണ്ട്. 40 വര്‍ഷമായി പൊതുരംഗത്തുണ്ട്. ഒരാളോടെങ്കിലും തെറ്റായ നിലയില്‍ ഒരു രൂപ വാങ്ങിയെന്നോ നിക്ഷേപമുണ്ടെന്നോ തെളിയിച്ചാല്‍ ഈ പണി ഞാന്‍ നിര്‍ത്തും. തെറ്റ് ചെയ്യാത്തതിനാല്‍ ഒരിഞ്ച് തലകുനിക്കില്ലെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ചട്ടങ്ങളുടെയും കീഴ് വഴക്കങ്ങളുടെയും അടിസ്ഥാനത്തില്‍ നോട്ടീസില്‍ യുക്തമായ നടപടി കൈക്കൊളളും. നിയമസഭാ സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനെതിരെ കസ്റ്റംസിന് കത്തുനല്‍കിയത് സംബന്ധിച്ച കാര്യങ്ങള്‍ സ്പീക്കറും നിയമസഭാ സെക്രട്ടറിയും വിശദീകരിച്ചു.

Related Articles

Back to top button