അമേരിക്കൻ സ്ഥാനപതിയെ വധിക്കാനുള്ള ശ്രമം തകർത്ത് അഫ്ഗാൻ; നാല് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തു.
സംഘത്തിൽ മലയാളികളുമെന്ന് സംശയം
കാബൂൾ : അമേരിക്കൻ സ്ഥാനപതിയെ വധിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ നീക്കം തകർത്തതായി അഫ്ഗാൻ. കാബൂളിലെ അമേരിക്കൻ സ്ഥാനപതി റോസ് വിൽസണെ റോക്കറ്റ് ആക്രമണം വഴി വധിക്കാനുള്ള ശ്രമമാണ് അഫ്ഗാൻ ഇല്ലാതാക്കിയത്. അഫ്ഗാൻ സർക്കാർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നൻഗർഹാർ പ്രവിശ്യയിലെ വടക്കൻ മേഖലയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഇന്റലിജൻസ് പിടികൂടിയിരുന്നു. ഇതോടെയാണ് അമേരിക്കൻ സ്ഥാനപതിയെ വധിക്കാനുള്ള നീക്കം പുറത്തുവന്നത്. നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോൾ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഭീകരരെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു.
അഫ്ഗാനിസ്താനിൽ മാദ്ധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവർക്ക് നേരെ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളെ റോസ് വിൽസൺ അപലപിച്ചിരുന്നു. ഇതിനോടുള്ള പ്രതികാരമായാണ് വധിക്കാൻ തീരുമാനിച്ചത് എന്നാണ് വിവരം. അറസ്റ്റിലായവരിൽ ഒരു ഭീകരന്റെ പേരും അഫ്ഗാൻ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം അറസ്റ്റിലായ ഭീകരരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം. കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്ന ഭീകര സംഘങ്ങൾ പ്രധാനമായും നൻഗർഹാർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംഘത്തിൽ മലയാളികളുണ്ടെന്ന സംശയം ഉയരുന്നത്.