ഛണ്ഡീഗഡ് : ഹരിയാനയിൽ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ കൊറോണ വാക്‌സിൻ കുത്തിവെയ്പ്പ് തടസ്സപ്പെടുത്തി പ്രതിഷേധക്കാർ. കൈതലിൽ സംഘടിപ്പിച്ച വാക്‌സിൻ കുത്തിവെയ്പ്പ് പരിപാടികളാണ് പ്രതിഷേധക്കാർ അലങ്കോലമാക്കിയത്. ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും പ്രതിഷേധക്കാർ കയ്യേറ്റം ചെയ്തു.
വാക്‌സിൻ കുത്തിവെയ്പ്പിന്റെ ആദ്യദിനമായ ശനിയാഴ്ചയായിരുന്നു സംഭവം. കുത്തിവെയ്പ്പ് ആരംഭിച്ചതിന് പിന്നാലെ രോഷാകുലരായ പ്രതിഷേധക്കാർ കുത്തിവെയ്പ്പ് കേന്ദ്രത്തിൽ എത്തി പരിപാടി നിർത്തിവെയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ചോദിക്കാനെത്തിയ ജീവനക്കാരെ ഇവർ മർദ്ദിച്ചു. ആളുകൾക്ക് വാക്‌സിൻ നൽകുകയായിരുന്ന ഡോക്ടർമാരെയും വനിതാ നേഴ്‌സുമാരുൾപ്പെടെയുള്ളവരെയും കയ്യേറ്റം ചെയ്യുകയും കേന്ദ്രത്തിൽ നിന്നും ഓടിക്കുകയും ചെയ്തു. പിന്നീട് പോലീസ് എത്തിയാണ് ആരോഗ്യപ്രവർത്തകരെ പ്രതിഷേധക്കാരുടെ കയ്യിൽ നിന്നും രക്ഷിച്ചത്.
സംഭവത്തിൽ പ്രദേശത്തെ കർഷക സംഘടനാ നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രാദേശിക ബിജെപി നേതൃത്വം പ്രതിഷേധം രേഖപ്പെടുത്തി.