കൊവിഡ് വാക്‌സിൻ; അയൽരാജ്യങ്ങൾക്ക് കരുതലായി ഇന്ത്യ
കൊവിഡ് വാക്‌സിൻ; അയൽരാജ്യങ്ങൾക്ക് കരുതലായി ഇന്ത്യ
ന്യൂഡൽഹി: രാജ്യത്ത് നിർമ്മിച്ച കൊറോണ വാക്‌സിൻ അയൽരാജ്യങ്ങൾക്ക് കൂടി എത്തിച്ച് നൽകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് ഇന്ത്യ. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, അഫ്ഗാനിസ്താൻ, മാലിദ്വീപ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്‌സിൻ കയറ്റുമതി ചെയ്യുന്നത്.
മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, മൊറോക്കോ എന്നീ രാജ്യങ്ങളും വാക്‌സിന് വേണ്ടി സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണയിൽ എത്തിയിട്ടുണ്ട്. കൊറോണ പ്രതിരോധ വാക്‌സിൻ ലഭ്യമാക്കുമെന്ന് ശ്രീലങ്കൻ ഭരണകൂടത്തിനും ഇന്ത്യ ഉറപ്പ് നൽകിയിട്ടുണ്ട്. വലിയ നിരക്കുകൾ ഈടാക്കാതെ ഇന്ത്യയിൽ വിതരണം ചെയ്യുന്ന സമാന നിരക്കിൽ വാക്‌സിൻ അയൽ രാജ്യങ്ങൾക്ക് വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്.
വാക്‌സിൻ ആവശ്യമുള്ള രാജ്യങ്ങൾക്ക് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കാമെങ്കിലും വാക്‌സിൻ കയറ്റുമതി ചെയ്യുന്നതിനായി കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്. രാജ്യത്തെ വിതരണത്തിനായി ആവശ്യത്തിന് വാക്‌സിൻ ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമെ ഇതിനായുള്ള ക്ലിയറൻസ് സർക്കാർ നൽകൂ.