സിന്ധുമോൾ. ആർ
കേന്ദ്ര സര്‍ക്കാരും കര്‍ഷകരുമായുള്ള പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം. ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ചര്‍ച്ച തുടരണമെങ്കില്‍ സംഘടനകള്‍ക്ക് തീയതി അറിയിക്കാമെന്നും കേന്ദ്രം. സമരം അവസാനിപ്പിച്ചാല്‍ ഒന്നരവര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കാമെന്ന നിര്‍ദേശം സംയുക്ത സമരസമിതി തള്ളിയിരുന്നു.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കാനും എംഎസ്പിക്ക് നിയമപരമായ ഗ്യാരണ്ടി നല്‍കാനും കര്‍ഷക നേതാക്കള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. ‘കര്‍ഷകരുടെയും രാജ്യത്തിന്റെയും താല്‍പ്പര്യത്തിനനുസരിച്ച് തീരുമാനം പുനഃപരിശോധിക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടു. നാളെ തീരുമാനം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷക യൂനിയനുകളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചക്കുശേഷം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ പാസാക്കിയ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ലെന്നു അറിഞ്ഞു കൊണ്ട് തന്നെ മനഃപൂര്‍വ്വം സമരം നീട്ടിക്കൊണ്ടുപോകുകയാണ് പേരിനു മാത്രമുള്ള സമരക്കാര്‍ എന്നാണ് പൊതുവെ വിലയിരുത്തല്‍. അതെ സമയം കര്‍ഷകനേതാവിന്റെ വാഹനം ഡല്‍ഹി പൊലീസ് ആക്രമിച്ചെന്ന് ആരോപണം ഉയര്‍ന്നു.