വി.എം.സുരേഷ് കുമാർ
വടകര: ഇരിങ്ങല്‍ കോട്ടക്കലില്‍ നിന്നു കാണാതായ പൂഴിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടക്കല്‍ കൂടത്താഴ ഉമേദനാണ് (50) മരിച്ചത്. ഇന്നു വൈകുന്നേരത്തോടെ ആഴക്കടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ട മൃതദേഹം കോസ്റ്റല്‍ പോലീസ് ചോമ്പാല ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. പയ്യോളി മുന്‍സിപ്പല്‍ ചെയര്മാന്‍ വടക്കയില്‍ ഷഫീഖ്, വാര്‍ഡ് കൗണ്‍സിലര്‍ സുജല ചെത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സബീഷ് കുന്നങ്ങോത്ത്, ഷൗക്കത്ത് കോട്ടക്കല്‍, സജിത്ത് എന്നിവരടങ്ങുന്ന നാട്ടുകാര്‍ ആളെ തിരിച്ചറിഞ്ഞു.
ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായ ഉമേദനു വേണ്ടി നാട്ടുകാരും പയ്യോളി പോലീസും കോസ്റ്റല്‍ പോലീസും വ്യാപക തെരച്ചല്‍ നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഷര്‍ട്ടും മുണ്ടും കോട്ടക്കല്‍ കടലോരത്ത് അഴിച്ചുവെച്ചത് ദുരൂഹത സൃഷ്ടിച്ചു. തുടര്‍ന്നു ഡോഗ് സ്‌ക്വാഡും തെരച്ചലില്‍ പങ്കെടുത്തെങ്കിലും ആളെ കണ്ടെത്താനായില്ല. പിന്നീടാണ് കടലില്‍ മൃതദേഹം ഒഴുകിയ നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷൈജ. മക്കള്‍: ആദിത്യ, ആദിഷ്.