പാകിസ്താൻ ഭീകരരെ സംരക്ഷിക്കുന്നു ; ശക്തമായ നിലപാടുമായി ഇറാൻ
ടെഹ്‌റാന്‍: തീവ്രവാദികള്‍ക്ക് സംരക്ഷണമൊരുക്കുന്ന പാകിസ്താന്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍. ഇറാന്റെ സൈനികരെ തട്ടിക്കൊണ്ടു പോയതിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ആസ്ഥാനമായിട്ടുള്ള ജയ്ഷ് അല്‍ അദ്ല്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും സുരക്ഷയൊരുക്കുന്ന പാക് നിലപാടിനെതിരെ ഇറാന്‍ ആഞ്ഞടിച്ചത്. ഇറാനും പാകിസ്താനുമായി 1000 കിലോമീറ്ററോളം ദൂരം അതിര്‍ത്തി പങ്കിടുന്നുണ്ട്. അടുത്തിടെയായി ജയ്ഷ് അല്‍ അദ്ല്‍ ഉള്‍പ്പെടെ നിരവധി ഭീകരസംഘടനകള്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഫെബ്രുവരി അഞ്ചിന് അതിര്‍ത്തി കടന്ന് തീവ്രവാദ ക്യാമ്പില്‍ നടത്തിയ സര്‍ജ്ജിക്കല്‍ ഓപ്പറേഷനിലൂടെ, രണ്ട് സൈനികരെ ഇറാന്‍ രക്ഷപെടുത്തിയതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2018ലാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷനറി ഗാര്‍ഡുകളായ 12 പേരെ സലഫി ജിഹാദി സംഘടനയായ ജയ്ഷ് അല്‍ അദ്ല്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.