2000 മെട്രിക് ടൺ അരി സിറിയയ്ക്ക് നൽകി ഇന്ത്യ
ന്യൂഡൽഹി : മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സിറിയയ്ക്ക് 2000 മെട്രിക് ടൺ അരി സഹായമായി നൽകി ഇന്ത്യ. അടിയന്തര സഹായത്തിനായുള്ള സിറിയൻ സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യ അരി നൽകിയിരിക്കുന്നത്. 1000 മെട്രിക് ടൺ അരിയുടെ ആദ്യ ചരക്ക് സിറിയയ്ക്ക് കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2011 ലാണ് സിറിയയിൽ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. യുദ്ധം രാജ്യത്തെ ജനങ്ങളെ ദുരുതത്തിലാക്കുകയായിരുന്നു. തുടർന്ന് നിരവധി സഹായങ്ങളാണ് ഇന്ത്യയിൽ നിന്നും സിറിയയ്ക്ക് ലഭിച്ചത്. 2020 ജൂലായിൽ കൊറോണ പ്രതിരോധത്തിനായി 10 മെട്രിക് ടൺ മരുന്നുകളാണ് ഇന്ത്യ സഹായാടിസ്ഥാനത്തിൽ സിറിയയ്ക്ക് നൽകിയത്. ജയ്പൂർ കേന്ദ്രീകരിച്ചുള്ള സംഘടനയായ ഭഗ്‌വാൻ മഹാവീർ വിക്ലാംഗ് സഹായത സമിതിയും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ഫിറ്റ്‌നസ് ക്യാമ്പിൽ 500 കൃത്രിമ കാലുകളാണ് സിറിയൻ വംശജർക്ക് നൽകയത്. ഇന്ത്യൻ സർവ്വകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദ പഠനങ്ങൾ നടത്താനും സിറിയൻ വംശജർക്ക് രാജ്യം സ്‌കോളർഷിപ്പ് നൽകിയിരുന്നു