വാഷിംഗ്ടണ്‍: അമേരിക്കന്‍ സാമ്രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഫെബ്രുവരി 21-നു ഞായറാഴ്ച 5,00,000 കവിഞ്ഞതായി പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോവിഡ് കനത്ത നാശം വിതച്ച അമേരിക്കയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടാം ലോകമഹായുദ്ധത്തില്‍ മരണമടഞ്ഞ വരുടെ എണ്ണത്തെ മറികടന്നു.
കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ മരണം രണ്ടാം ലോകമഹായുദ്ധം, കൊറിയന്‍ യുദ്ധം, വിയറ്റ്നാം യുദ്ധം എന്നിവയില്‍ മരിച്ച അമേരിക്കക്കാരുടെ ആകെ എണ്ണത്തെക്കാള്‍ കൂടുതലായി. രണ്ടാം ലോകമഹായുദ്ധത്തില്‍ നാലു ലക്ഷത്തി അയ്യായിരം പേരും മറ്റ് രണ്ട് യുദ്ധങ്ങളില്‍ 58,000 പേരുമാണ് മരിച്ചത്. കോവിഡ് ബാധിച്ച് മാത്രം മരിച്ചവരുടെ എണ്ണം അഞ്ചുലക്ഷം കടന്നു.
പ്രസിഡന്‍റ് ജോ ബൈഡന്‍ വൈറ്റ്ഹൗസില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മെഴുകുതിരി കത്തിച്ച് നടന്ന മൗന പ്രാര്‍ത്ഥനയില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും പങ്കെടുത്തു. മരിച്ചവരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലെ അമേരിക്കന്‍ പതാക പകുതി താഴ്ത്തി.
രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന അമേരിക്കന്‍ ജനതയുടെ ഇരട്ടിയോളം പേരെയാണ് മഹാമാരി തട്ടിയെടുത്തത്. ഫെബ്രുവരി അവസാനത്തോടെ അമേരിക്കയിലെ കോവിഡ് മരണം അഞ്ചു ലക്ഷത്തിലെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.
അമേരിക്കയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഒരു വര്‍ഷത്തിനുള്ളില്‍ അര മില്യന്‍ ജനതയെ നഷ്ടപ്പെട്ടുവെന്നത് രാജ്യത്തിന് താങ്ങാവാന്നതിലേറെ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28,206,650 ആയി ഉയര്‍ന്നു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. ഫൗസി അമേരിക്കന്‍ ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത് 2022 വരെ എല്ലാവരും മാസ്കും, സോഷ്യല്‍ ഡിസ്റ്റന്‍സും പാലിക്കണമെന്നാണ്.