IndiaInternational
ഇന്ത്യ- സ്വീഡൻ രാഷ്ട്രതലവന്മാർ വെർച്വൽ ഉച്ചകോടി നടത്തും
ന്യൂഡൽഹി : കൊറോണ വ്യാപനത്തിനിടയിലും ലോകരാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വെനുമായി ചേർന്ന് ഉച്ചകോടി നടത്തും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളുടെയും തലവന്മാർ വെർച്വാലായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
കൊറോണ വ്യാപനം, സുസ്ഥിര സാങ്കേതിക വിദ്യകളിലെ പങ്കാളിത്തം എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗാമായാണ് ഉച്ചകോടി നടത്തുന്നത്. ഉച്ചകോടിയിൽ വിവിധ ഉഭയകക്ഷി വിഷയങ്ങൾ ഇരു നേതാക്കളും ചേർന്ന് ചർച്ച ചെയ്യും. കൊറോണാനന്തര കാലഘട്ടത്തിൽ സഹകരണം ദൃഢമാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും സംസാരിക്കും. ആരോഗ്യരംഗം, ജൈവ സാങ്കേതിക രംഗം, സ്മാർട്ട് സിറ്റി, നിർമ്മിത ബുദ്ധി എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തും.
സ്വയം പര്യാപ്ത ഭാരതം സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച മേക്ക് ഇൻ ഇന്ത്യയിൽ ഭാഗമാകാൻ സ്വീഡിഷ് കമ്പനികളെ പ്രധാനമന്ത്രി ക്ഷണിക്കും. 2018 ന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
കൊറോണാനന്തര കാലത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടാമത്തെ വെർച്വൽ ഉച്ചകോടിയിലാണ് ഇന്ത്യ ഏർപ്പെടുന്നത്. കഴിഞ്ഞ വർഷം ഡെന്മാർക്ക് പ്രധാനമന്ത്രിയുമായി ചേർന്ന് വെർച്വൽ ഉച്ചകോടി സംഘടിപ്പിച്ചിരുന്നു.