ഗാല്‍വാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ഇന്ത്യ-ചൈന ബന്ധത്തെ പിടിച്ചുലച്ചെന്ന് വിദേശകാര്യ മന്ത്രി
സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: ഗാല്‍വാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ഇന്ത്യ-ചൈന ബന്ധത്തെ പിടിച്ചുലച്ചെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഏഷ്യാ സൊസൈറ്റി നടത്തിയ ഒരു വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയിലുണ്ടായ പ്രശ്നങ്ങള്‍ പൊതു-രാഷ്ട്രീയ തലത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ അതീവരഹസ്യമായാണ് നടക്കുന്നതെന്ന് ജയശങ്കര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അതിര്‍ത്തിയില്‍ വലിയ തോതിലുള്ള ചൈനീസ് സേനാ സാന്നിധ്യം ഇന്ത്യക്ക് നിര്‍ണായകമായ സുരക്ഷാ വെല്ലുവിളി ഉയര്ത്തുന്നുവെന്നുണ്ടെന്നും മന്ത്രി സമ്മതിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ചൈനയുമായി മികച്ച ബന്ധമായിരുന്നു. അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കാന്‍ നിരവധി കരാറുകളില്‍ ഒപ്പിടുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം മുതല്‍ കരാറുകളില്‍ നിന്ന് ചൈന വ്യതിചലിച്ചു. അതിര്‍ത്തിയില്‍ വന്‍തോതില്‍ ചൈനീസ് സേനയെ വിന്യസിച്ചത് എല്ലാ കരാറുകള്‍ക്കും വിരുദ്ധമായാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മിലുള്ള ഉച്ചകോടികള്‍ 2018ല്‍ വുഹാനിലും 2019ല്‍ ചെന്നൈയിലും നടന്നിരുന്നു. ഇരു നേതാക്കള്‍ക്കും പരസ്പരം തുറന്ന് സംസാരിക്കാന്‍ ഇത് അവസരമൊരുക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.