ആംബുലന്‍സ് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച സംഭവം: ഒരാള്‍ പിടിയില്‍
വി. എം. സുരേഷ് കുമാർ
വടകര: സഹകരണ ആശുപത്രിക്കു സമീപം ആംബുലന്‍സ് ഡ്രൈവര്‍ കോട്ടക്കടവിലെ ഷിയാദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. അക്രമി സംഘത്തില്‍പെട്ട വടകര ബീച്ച്‌റോഡില്‍ വീരഞ്ചേരി അര്‍ഷാദിനെയാണ് (28) കണ്ണൂര്‍ മുഴപ്പിലങ്ങാട് നിന്ന് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് രണ്ടിനു രാത്രിയാണ് ആംബുലന്‍സ് ഡ്രൈവറായ ഷിയാദിനെ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വയറിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഷിയാദ് ഇപ്പോഴും ചികില്‍സയിലാണ്. പിടിയിലായ പ്രതിയെ സംഭവസ്ഥലമായ സഹകരണ ആശുപത്രി റോഡിലും താഴെ അങ്ങാടി കബറുംപുറത്തും പോലീസ് കൊണ്ടുപോയി തെളിവ് ശേഖരം നടത്തി. മൂന്നു പേരെ കൂടി പിടി കിട്ടാനുണ്ട്. പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്.സുശാന്ത്, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എ.ഷറഫുദ്ദീന്‍, സതീഷ്, എഎസഐ കെ.പി.ഗിരീഷ്, സീനിയര്‍ സിപിഒമാരായ ഷിനു, ഷിരാജ്, രാമകൃഷ്ണന്‍, ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.