Thiruvananthapuram
കിളിമാനൂരിൽ അജ്ഞാത ജീവി
തിരുവനന്തപുരം ; ജനങ്ങളെ ഭീതിയിലാഴ്ത്തി തലസ്ഥാന നഗരിയിൽ അജ്ഞാത ജീവി . കിളിമാനൂരിനെ ആഴ്ചകളായി ഭീതിയിലാഴ്ത്തിയ അജ്ഞാത ജീവിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പുലിയോട് സാദൃശ്യം തോന്നുന്ന ജീവിയെയാണ് ക്യാമറയിൽ കാണുന്നതെങ്കിലും പുലിയാണോ എന്ന കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
കാല്‍പാടുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കാട്ടുചെന്നായ ആകാമെന്നും അഭിപ്രായമുണ്ട് . പുല്ലയിൽ പറയ്ക്കോട്ട് കോളനിയ്ക്ക് സമീപമാണ് ആദ്യമായി പുലിയെ കണ്ടതായി പ്രദേശവാസികൾ കിളിമാനൂർ പോലീസിൽ അറിയിച്ചത്. എന്നാൽ കാല്പാടുകൾ പരിശോധിച്ചപ്പോൾ പുലിയുടേതാണെന്ന് വ്യക്തമായില്ല .
ഇതോടെ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പോലും ജനങ്ങൾ ഭയപ്പെട്ടു തുടങ്ങി . തുടർന്ന് ജനങ്ങളുടെ ആശങ്കയകറ്റാൻ കണിച്ചോട്, പന്തുവിളാകം, പെരുന്തറ എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു .
ഇതിനിടയിൽ കിളിമാനൂര്‍ തട്ടത്തുമലയില്‍ അത്തീഖിന്റെ ഉടമസ്ഥതയിലുളള റോക്ക് ലാന്‍ഡ് എന്ന സ്ഥാപനത്തിന്റെ മുറ്റത്ത് കോഴിയെ കടിച്ചുകൊന്ന നിലയില്‍ പുലര്‍ച്ചെ കണ്ടെത്തി. തുടര്‍ന്ന് സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയോട് സാമ്യമുളള ജീവിയുടെ ദൃശ്യം കണ്ടത്.