നേപ്പാളിനെ വരുതിക്ക് നിർത്താൻ ചൈന; അതിർത്തിയിൽ ഉപരോധവുമായി
കാഠ്മണ്ഡു: നേപ്പാളിനെ ത്രിശങ്കു സ്വർഗ്ഗത്തിലാക്കി ചൈനയുടെ ഉപരോധം. അതിർത്തിയിൽ സാധനങ്ങൾ നേപ്പാളിലേയ്ക്ക് കടത്താതെ അപ്രതീക്ഷിതമായി തിരിച്ചയയ്ക്കുകയാണ് ചൈന ചെയ്തത്. വിദേശ നയതന്ത്രത്തിൽ ഇന്ത്യയുമായി കൂടുതൽ അടുക്കുന്നതിനോടുള്ള വിദ്വേഷമാണ് ചൈന നിരോധനം ഏർപ്പെടുത്താൻ കാരണമെന്നാണ് വ്യവസായ സമൂഹം ആരോപിക്കുന്നത്.
റാസുവാഗാധി, തപോവനി അതിർത്തികളിലായി എത്തിയ 2000 കണ്ടെയ്‌നറുകൾ ചൈന തിരിച്ചയച്ചു. നേപ്പാളിലെ കച്ചവടക്കാരേയും വ്യവസായികളേയും അവഹേളിക്കുന്ന പ്രവൃത്തിയാണ് ചൈന ചെയ്തതെന്നും വ്യവസായ സമൂഹം ആരോപിച്ചു. ഇരു അതിർത്തികൾക്കും ഇടയിലുള്ള 26 കിലോമീറ്റർ ദൂരം കടക്കാൻ ചൈനീസ് കമ്പനികൾ ഇടാക്കിയിരുന്ന 15000 രൂപ കടത്തുകൂലി നാലിരട്ടി വർദ്ധിപ്പിച്ച് 65000 ലേക്ക് എത്തിച്ചുകൊണ്ടും ചൈന പ്രതികാരം തീർക്കുകയാണ്.
ചൈന വ്യാപാര നിരോധനം ഏർപ്പെടുത്തുന്നത് ഇത് ആദ്യമല്ല. നേപ്പാളിലെ പ്രതിസന്ധിയിലാക്കുന്ന സമ്മർദ്ദ തന്ത്രങ്ങളാണ് പലതും. ഇതിൽ പ്രതിഷേധിച്ച് കൊറോണ പ്രശ്‌നങ്ങളുടെ പേരിൽ 70 ശതമാനം വ്യാപാരികളും നിലവിൽ ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. ഇതും ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ നയം നേപ്പാളിന്റെ സമ്പദ് ഘടനയിൽ കാര്യമായ ക്ഷീണമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും വ്യാപാരികൾ ആരോപിച്ചു.