പത്തനംതിട്ട : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി, പരിശീലന കാലയളവിൽ വേണ്ടിവരുന്ന അടിയന്തര വൈദ്യസഹായങ്ങൾ സൗജന്യമായി ലഭ്യമാക്കും. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണന്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പദ്മചന്ദ്രക്കുറുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽചേർന്ന യോഗത്തിൽ ജില്ലയിലെ സർക്കാർ, സ്വകാര്യമേഖലയിലെ ആശുപത്രി അധികൃതർ പങ്കെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫീസറാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ഓഫീസര്‍മാര്‍, പൊലീസ്, സി.എ.പി.എഫ്, സി.ആര്‍.പി.എഫ്, സെക്യൂരിറ്റി പേഴ്‌സണല്‍, ബെല്‍ / ഇ.സി.ഐ.എല്‍ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കാണ് ചികിത്സാ സഹായം ലഭ്യമാക്കുന്നത്. താമസ സ്ഥലത്ത് നിന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച പരിശീലനം, ഡ്യൂട്ടി എന്നിവക്കായി ഇറങ്ങുന്ന കാലയളവ് മുതല്‍ താമസ സ്ഥലത്തേക്ക് തിരിച്ചെത്തുന്ന സമയം വരെയുള്ള കാലയളവില്‍ നടക്കുന്ന അപകടങ്ങള്‍/ അസുഖങ്ങള്‍ എന്നിവക്കാണ് ചികിത്സ ലഭ്യമാക്കുക. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചെലവാകുന്ന തുക തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫണ്ടില്‍ നിന്ന് ലഭ്യമാക്കും.